in ,

ഒന്നാം തീയതി ‘ഡ്രൈ ഡേ’ തന്നെ, ബാറുകള്‍ തുറക്കില്ല: നിലപാടിലുറച്ച് സര്‍ക്കാര്‍

Share this story

ഒന്നാം തീയതിയിലെ മദ്യനിരോധനം നീക്കില്ലെന്ന് സര്‍ക്കാര്‍. ബാറുകള്‍ ഒന്നാം തീയതി തുറക്കാന്‍ അനുവദിക്കില്ല. അന്ന് മദ്യവില്‍പ്പനശാലകളും തുറക്കില്ലെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.

ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കാന്‍ ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പായി നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യവും പരിഗണിക്കപ്പെട്ടിരുന്നതാണ്. ഒന്നാം തീയതി മദ്യവില്‍പ്പനശാലകളും തുറക്കില്ലെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
ഒന്നാം തീയതി മദ്യനിരോധനം ഏര്‍പ്പെടുത്തിയത് ടൂറിസം കേന്ദ്രങ്ങളിലെങ്കിലും ഒഴിവാക്കിത്തരണമെന്ന് ആ മേഖലകളിലുള്ളവര്‍ നേരത്തേ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. സാമ്പത്തികമാന്ദ്യത്തില്‍ ഉഴലുന്ന ടൂറിസം വിപണിക്ക് കരകയറാന്‍ മദ്യനിരോധനം എടുത്ത് മാറ്റണമെന്ന് ടൂറിസം മേഖലകളിലുള്ളവര്‍ ചര്‍ച്ചകള്‍ക്കിടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചകളില്‍ ഇതില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു.

മദ്യനയത്തിന്റെ കരട് ഇപ്പോഴും ചര്‍ച്ചയിലാണ്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം ഫെബ്രുവരി അവസാനത്തോടെ, മദ്യനയത്തിന് അന്തിമരൂപം നല്‍കും.

1996-ല്‍ എ കെ ആന്റണി സര്‍ക്കാര്‍ ചാരായ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒന്നാം തീയതികളില്‍ മദ്യവില്‍പ്പനയും നിരോധിച്ച് ഉത്തരവിറങ്ങിയത്. ഗാന്ധിജയന്തി, ഗാന്ധിജിയുടെ രക്തസാക്ഷിദിനം, ശ്രീനാരായണ ഗുരു ജയന്തി, സമാധി ദിവസങ്ങളും നിലവില്‍ ഡ്രൈ ഡേ ആണ്.

കൊറോണപ്പേടി; മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഊതിക്കരുതെന്ന് ഡിജിപി

പത്മശ്രീ റാഹിബായിയെ അറിയില്ലേ…പെണ്ണുങ്ങളേ ഇതൊന്ന് കാണുക