in , ,

കഴിഞ്ഞ 48 മണിക്കൂറിനിടെ മദ്യലഹരിയില്‍ കേരളത്തില്‍ ഉണ്ടായത് നാലു കൊലപാതകങ്ങള്‍, മദ്യം വീണ്ടും ദുതിതമാകുന്നുവോ

Share this story

രണ്ടര മാസത്തെ ഇടവേളക്കുശേഷം മദ്യശാലകള്‍ തുറന്നപ്പോള്‍ കേരളം കേള്‍ക്കുന്നത് മദ്യലഹിരിയില്‍ ഉണ്ടാകുന്ന കൊലകളുടെ വാര്‍ത്തകളാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ മദ്യലഹരിയില്‍ ഉണ്ടായ നാലു കൊലപാതക വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ചങ്ങനാശേരിയില്‍ അമ്മയെ മകന് കഴുത്തറുത്തുകൊന്നപ്പോള്‍ മലപ്പുറത്ത് മകന്‍ തള്ളിവീഴ്ത്തിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെയാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകം ഉണ്ടായത്. നാല് കേസുകളിലും മദ്യലഹരിയാണ് കൊലപാതകങ്ങളില്‍ കലാശിച്ചത്.
അതിദാരുണമായ സംഭവമാണ് കോട്ടയം ചങ്ങനാശേരിയില്‍ ഉണ്ടായത്. മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകന്‍ ജിതിന്‍ബാബുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. പ്രതിയായ യുവാവ് സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു. കറി കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അടുത്ത വീട്ടിലേക്ക് ഫോണ്‍ വിളിച്ച് വീട്ടിലേക്ക് വരുകയാണെങ്കില്‍ ഒരു വിശേഷം കാട്ടി തരാം എന്ന് വിളിച്ച് പറയുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റംസമ്മതിച്ചു. ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂരില്‍ മകന്റെ മര്‍ദനത്തില്‍ പിതാവ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ മകന്‍ തള്ളിവീഴ്ത്തിയ പിതാവാണ് കുഴഞ്ഞുവീണ് മരിച്ചത്. തിരൂര്‍ മുത്തൂര്‍ സ്വദേശി പുളിക്കല്‍ മുഹമ്മദ് ഹാജിതാണ് മരിച്ചത്. മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ അബൂബക്കര്‍ പിതാവിനെ മര്‍ദിക്കുകയും തള്ളിവീഴ്ത്തുകയുമായിരുന്നു. മുഹമ്മദ് ഹാജിയെ നാട്ടുകാര്‍ ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറത്ത് ദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്.
കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ നാല് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മലപ്പുറം താനൂരിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. തലക്കടത്തൂര്‍ സ്വദേശി ശിഹാബുദ്ധീന്‍ ആണ് മരിച്ചത്. മദ്യപാനത്തിനാടെ സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. നാല് അംഗ സുഹൃത്തുകള്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ, മദ്യം വീതം വേക്കുന്നതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്. മദ്യപിച്ച് വാക്കേറ്റത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്തെ കൊലപാതകം. ഇന്നലെ രാത്രിയാണ് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ശ്യാമാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അന്വേഷണം തുടരുന്നു. മാസങ്ങളായി ശ്യാം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശ്യാമിനൊപ്പം മദ്യപിച്ച് സുഹൃത്ത് സതി ഒളിവിലാണ്.
ഇതിനിടയില്‍ പത്തനംതിട്ട എ ആര്‍ ക്യാമ്പില്‍ പൊലീസുകാര്‍ തമ്മില്‍ മദ്യപിച്ച് കയ്യാങ്കളിയായി. എസ്ഐ മര്‍ദിച്ചെന്നാരോപിച്ച് പാചകക്കാരന്‍ ചികിത്സ തേടി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എസ് പിയുടെ മെസ്സിലെ ജോലിയെ ചൊല്ലിയായിരുന്നു കയ്യാങ്കളി. മൂന്നാര്‍ ദേവികുളത്ത് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ പൊലീസുകാരനുള്‍പ്പെടെ നാല് പേര്‍ക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കൊവിഡിന്റെ ശ്ചാതലത്തില്‍ അടച്ചിട്ടിരുന്ന മദ്യശാലകള്‍ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം മദ്യം കിട്ടാത്തതില്‍ പ്രകോപിതനായ യുവാവ് ബെവ്‌കോ ജീവനക്കാരനെ ബീയര്‍ കുപ്പിക്ക് തലക്കടിച്ചതും വാര്‍ത്തയായിരുന്നു. നീണ്ടകര ബെവ്‌കോയിലെ ജീവനക്കാരന്‍ മഹേന്ദ്രന്‍ പിള്ളക്കാണ് യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. അക്രമണത്തിന് മുതിര്‍ന്ന യുവാവിനെ ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാലിനെയാണ് പിടികൂടി പൊലീസിന് കൈമാറിയത്. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാനെത്തിയ അനിലാലിന്റെ കൈവശം ബുക് ചെയ്ത ടോക്കണോ മറ്റ് രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മദ്യം വേണമെന്ന് വാശിപിടിച്ച ഇയാളെ ജീവനക്കാരും മറ്റും ഇടപെട്ട് തിരിച്ചയച്ചു. ഉച്ചതിരിഞ്ഞ് വീണ്ടും മദ്യം ആവശ്യപ്പെട്ടെത്തിയ ഇയാള്‍ പ്രകോപിതനായി മദ്യശാലയ്ക്കുള്ളിലേക്ക് കടന്നു കയറുകയും ഔട്ട് ലെറ്റിനുള്ളിലിരുന്ന ബീയര്‍ കുപ്പി ഉപയോഗിച്ച് മഹേന്ദ്രന്‍ പിള്ളയുടെ തലക്ക് അടിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് പിടികൂടി പ്രതിയെ പൊലീസിന് കൈമാറിയത്.

മദ്യപാനം ചോദ്യം ചെയ്ത് അച്ഛനെ കല്ലെടുത്ത് എറിഞ്ഞ് ഓടിച്ച് മകന്‍; അച്ഛനോടുള്ള കൊച്ചുമകന്റെ പരാക്രമം ചോദ്യം ചെയ്ത് 90കാരിയായ മുത്തശ്ശിയെ ജീവനോടെ കത്തിച്ച് ചെറുമകനും

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു