in

ടോസിലിസുമാബ് ചികിത്സയിലൂടെ എറണാകുളത്ത് 83കാരി കോവിഡ് മുക്തയായി

Share this story

കോവിഡ് രോഗബാധിതയായി അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശിയായ എണ്‍പത്തി മൂന്ന്കാരി 14 ദിവസം നീണ്ട ചികിത്സയിലൂടെയാണ് കോവിഡ് നെഗറ്റീവായത്. അതേസമയം മറ്റ് രോഗങ്ങളുള്ള ഇവര്‍ തുടര്‍ ചികിത്സയ്ക്കായി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും അടക്കമുള്ള സങ്കീര്‍ണമായ അവസ്ഥയിലായിരുന്നു ഇവര്‍. ജീവന്‍രക്ഷാ ഔഷധമായി ടോസിലിസുമാബ് നല്‍കിയതാണ് കോവിഡ് രോഗമുക്തി വേഗത്തിലാക്കിയതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

മെയ് 28ന് മുംബൈയില്‍ നിന്നും ട്രെയിനിലെത്തിയ ഇവരെ അര്‍ധബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാക്കി. നിലവിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കൊപ്പം കോവിഡ് കൂടി സ്ഥിരീകരിച്ചത് ചികിത്സ ഏറെ സങ്കീര്‍ണമാക്കി. തുടര്‍ന്നാണ് ഐഎല്‍ 6 ആന്റഗോണിസ്റ്റ് വിഭാഗത്തില്‍ പെടുന്ന ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് അധികൃതര്‍ തീരുമാനമെടുത്തത്. ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സയില്‍ കോവിഡ് ഭേദമായത് സുപ്രധാന നാഴികക്കല്ലാണെന്നാണ് വിലയിരുത്തല്‍.

ഇവര്‍ക്കൊപ്പം മുംബൈയില്‍ നിന്നെത്തിയ മകളും ഭര്‍ത്താവും കോവിഡ് ബാധിതരായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ നില ഗുരുതരമായിരുന്നെങ്കിലും കോവിഡ് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് എച്ച്‌ഐവി മരുന്നുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു. മകള്‍ പൊസീറ്റിവായി തുടരുന്നു. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ എച്ച്‌ഐവി മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയെ തുടര്‍ന്ന് രക്ഷ പ്രാപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടോസിലിസുമാബ് ചികിത്സയിലൂടെ മെഡിക്കല്‍ കോളേജ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്.

രോഗലക്ഷണമില്ലാത്തവര്‍ കൊറോണ വൈറസ് പരത്തുന്നതെങ്ങനെ?

ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ