in , ,

ഫലപ്രദമായ കോവിഡ് വാക്‌സിന്‍: ആരാദ്യം ?

Share this story

വ്യാപാര സാധ്യത മുന്നില്‍ കണ്ട് തിടുക്കമോ?

കോവിഡ് മഹാമാരിയെ തളയ്ക്കാനുള്ള മരുന്നു ആരു കണ്ടുപിടിച്ചാലും മനുഷ്യരാശിക്ക് നല്ലതുതന്നെ. ആരാദ്യം എന്നതിനേക്കാള്‍ ഏറ്റവും ഫലപ്രദമേത് എന്ന ചോദ്യമാണ് പ്രസക്തം. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കോവിഡ് വാക്‌സിനാണ് റഷ്യ വികസിപ്പിച്ച ‘സ്പുട്‌നിക് വി’. റഷ്യര്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്റെ മകള്‍ക്കടക്കം പരീക്ഷിച്ചെന്ന് അറിയിച്ചുകൊണ്ടാണ് ലോകത്തിനു മുന്നില്‍ വാക്‌സിനെ പരിചയപ്പെടുത്തിയത്. തിടുക്കപ്പെട്ടുള്ള പ്രഖ്യാപനത്തിനെതിരേ ആരോഗ്യവിദഗ്ധര്‍ രംഗത്തുവന്നെങ്കിലും കോവിഡ് മഹാമാരിയെ തളയ്ക്കാന്‍ ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

പൂര്‍ണ്ണമായ ഫലപ്രാപ്തിയും പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള അറിവുകളും അപര്യാപ്തമാണെങ്കിലും റഷ്യന്‍ വാക്‌സിന് 92 ശതമാനത്തോളം വിജയം അവകാശപ്പെടാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പതിനാറായിരത്തോളം (16,000) വോളന്റിയര്‍മാരില്‍ നടത്തിയ പരീക്ഷണത്തില്‍ വെറും ഇരുപതുപേര്‍ക്കു മാത്രമാണ് കോവിഡ് 19 ബാധിച്ചതായി കണ്ടെത്തിയത്. മറ്റുള്ളവരില്‍ വാക്‌സിന്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് കൊറോണാ വയറസിനെ തടഞ്ഞതായും റഷ്യന്‍ ആരോഗ്യവിദഗ്ധര്‍ പറയുന്നു.

മോസ്‌കോയിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുടെ നേതൃത്വത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്. നിലവില്‍ മൂന്നാംഘട്ട പരീക്ഷണങ്ങളിലേക്കു അവര്‍ കടന്നിട്ടുണ്ട്. കിഴക്കന്‍ യൂറോപ്പിലെ ബെലറാസ്, യു.എ.ഇ., വെനസ്വല എന്നീ രാജ്യങ്ങളിലും ഇന്ത്യയിലുമാണ് മൂന്നാംഘട്ട ക്ലനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുന്നത്. പരീക്ഷണം തുടങ്ങി 21 ദിവസത്തിനിപ്പുറവും ആദ്യ രണ്ടു കുത്തിവയ്പുകള്‍ എടുത്തവരില്‍ ‘അപ്രതീക്ഷിതമായ തിരിച്ചടി’കള്‍ ഉണ്ടായിട്ടില്ലെന്ന ആഹ്‌ളാദത്തിലാണ് റഷ്യന്‍ ഗവേഷകര്‍.

നൂറുകണക്കിന് വാക്‌സിനുകളാണ് വിവിധ രാജ്യങ്ങള്‍ കോവിഡ് 19 -നെതിരേ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഡസനിലധികം വാക്‌സിനുകള്‍ പരിശോധനകളുടെ അവസാനഘട്ടത്തിലാണ്. റഷ്യയുടെ സ്പുട്‌നിക് വി, അമേരിക്കന്‍ വാക്‌സിന്‍ പിഫിസര്‍, യു.കെയുടെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനുകള്‍ എന്നിവ ഇവയില്‍ മൂന്നെണ്ണമാണ്. പിഫിസര്‍ നല്‍കിയ 43,500 ആളുകളുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 90% ആളുകളിലും കോവിഡ് 19 തടയാനായെന്ന് അമേരിക്കന്‍ ഗവേഷകര്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഇതൊരു മത്സരമല്ലെന്നും കൂടുതല്‍ പരീക്ഷണ നിരീക്ഷണത്തിനുശേഷമേ ഗുണനിലവാരം ഉറപ്പുവരുത്താനാകൂവെന്നും പറയുന്ന നിരവധി ആരോഗ്യവിദഗ്ധരുണ്ട്. കൂടുതല്‍ ഫലപ്രദമായ ‘സ്പുട്നിക് വി’ ആദ്യം റഷ്യയിലും പിന്നേട് ആഗോളതലത്തിലും ഉടന്‍ ലഭ്യമാകുമെന്നാണ് മോസ്‌കോയിലെ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് പറയുന്നത്. 50 ലധികം രാജ്യങ്ങളില്‍ നിന്ന് 1.2 ബില്യണ്‍ ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റഷ്യ വ്യക്തമാക്കുന്നു. ആഗോള വിപണിയില്‍ പ്രതിവര്‍ഷം 500 ദശലക്ഷം ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അവകാശപ്പെടുന്നു.

ടെന്നീസ് എല്‍ബോ, ലക്ഷണവും ചികിത്സയും

2020 -ലെ ഏകമഹാമാരി കോവിഡ് 19 മാത്രമോ?