in , ,

ലഹരി വിപത്തിനെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: കൊല്ലം ബിഷപ് പോള്‍ ആന്റണി മുല്ലശേരി

Share this story

സമൂഹത്തിന്റെ സമസ്ത മേഖലകളെയും തകര്‍ക്കുകയും തലമുറകളെ ശാപഗ്രസ്തമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ബിഷപ് ഇക്കാര്യംവ്യക്തമാക്കിയത്. മദ്യ വിപത്തുമൂലം ശാരീരിക-മാനസിക-ആരോഗ്യം തകര്‍ന്ന ഒരു ജനസമൂഹമായി കേരളം മാറി. ലഹരി മൂലം ശിഥിലമാക്കപ്പെട്ട കുടുംബങ്ങള്‍ തോരാത്ത കണ്ണുനീരിന്റെയും നിലയ്ക്കാത്ത നിലവിളികളുടെയും സങ്കേതങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളില്‍ പോലുംലഹരി വില്‍പനയും ഉപയോഗവും വര്‍ധിച്ചു വരുന്നു. ഒരുവശത്ത് മദ്യം യഥേഷ്ടം ലഭ്യമാക്കുകയും മറുവശത്ത് ബോധവല്‍കരണം നടത്തുകയും ചെയ്യുന്നത് തീര്‍ത്തും വൈരുധ്യമാണെന്ന് ബിഷപ് പറഞ്ഞു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ദിനാചരണത്തിന്റെ രൂപതാതല പരിപാടികള്‍ മൂതാക്കര സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് ബിഷപ് കൗണ്‍സില്‍ മദ്യവിരുദ്ധ കമ്മിഷന്‍ സംസ്ഥാന സെക്രട്ടറി ഫാ. ടി.ജെ.ആന്റണി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ബിനു തോമസ് അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി, രൂപതാ പ്രസിഡന്റ് തോപ്പില്‍ ജി.വിന്‍സെന്റ്, രൂപതാ സെക്രട്ടറി കെ.ജി.തോമസ്, പ്രോഗ്രാം സെക്രട്ടറി എ.ജെ.ഡിക്രൂസ്, ഡീക്കണ്‍ ജോണ്‍സണ്‍, എം.എഫ്. ബര്‍ിന്‍, എസ്.സ്റ്റീഫന്‍, ഇഗ്നേഷ്യസ് സെറാഫിന്‍, ബിനു മൂതാക്കര, ബി. സെബാസ്റ്റിയന്‍, ആന്റണി ലിയോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൊറോണ വൈറസ്: തലസ്ഥാനത്ത് കനത്ത ജാഗ്രത, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയ്ക്ക് പോകരുതെന്ന് ആരോഗ്യമന്ത്രി

പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലമുള്ളവര്‍ സൂക്ഷിക്കുക: തടവും പിഴയും നിങ്ങളെ തേടി വരും, നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍