in ,

സംസ്ഥാനത്ത് 39 പേര്‍ക്കുകൂടി കൊറോണ രോഗബാധ, സ്ഥിതി ഗുരുതരമാണെന്നും മുഖ്യമന്ത്രി

Share this story

ഇന്ന് സംസ്ഥാനത്ത് 39 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയത് കാസര്‍കോഡ് ജില്ലയിലാണ്. 34 ആണ് കാസര്‍കോട്ടുള്ള കൊറോണ രോഗ ബാധിതരുടെ എണ്ണം. ഇതോടൊപ്പം കണ്ണൂര്‍ തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളില്‍ ഓരോ ആളുകള്‍ക്ക് വീതവും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 112 പേരെ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. സ്ഥിതി ഗുരുതരമാണെന്നും എന്ത് സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാസര്‍കോട്ട് മാത്രം ഇതുവരെ 80 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളവര്‍ നിരവധി പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിരവധി സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗള്‍ഫില്‍ നിന്നും വരുന്ന രോഗബാധയുള്ളവര്‍ കര്‍ശനമായും നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. തൊണ്ടവേദന, പനി, ശ്വാസതടസം എന്നിവയുള്ളവര്‍ നിര്‍ബന്ധമായും ആശുപത്രികളുമായി ബന്ധപ്പെടണം.കര്‍ണാടകം അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് തടസപ്പെടുത്തുകയാണെന്നും ഇത് കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇതുമൂലം കാസര്‍കോട്ടെ രോഗികള്‍ക്കും കര്‍ണാടകത്തിലെ ആശുപത്രികളിലേക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും കൂര്‍ഗ് പോകുന്ന വഴി കര്‍ണാടകം പൂര്‍ണമായും അടച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടകവുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കൊറോണ ആശുപത്രിയാക്കി മാറ്റും. ഇടുക്കിയിലെ കൊറോണ ബാധിതനും നിരവധി പേരുമായി ബന്ധപ്പെട്ടു. സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും ഇടുക്കി രോഗബാധിതര്‍ സന്ദര്‍ശിച്ചു. പ്രവാസികള്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരും നിരീക്ഷണത്തില്‍ കഴിയണം. അദ്ദേഹം പറഞ്ഞു

ക്യൂബയില്‍ നിന്നുമുള്ള മരുന്ന് പരീക്ഷിക്കുന്നതിനും റാപ്പിഡ് ടെസ്റ്റ് നടത്താനുമുള്ള അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. കൊറോണ പരിശോധനകള്‍ കുറിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍ സ്വാഭാവികമാണ്. സത്യവാങ്മൂലം നല്‍കി പുറത്തിറങ്ങാന്‍ അനുവാദം നല്‍കും. ഇക്കാര്യത്തില്‍ കബളിപ്പിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് അടയ്ക്കേണ്ട നീട്ടും. സ്വര്‍ണ്ണ പണയ ലേലം നിര്‍ത്തും. മുഖ്യമന്ത്രി അറിയിച്ചു.ബാറുകളും ബിവറേജസും അടച്ചത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അമിത മദ്യാസക്തി ഉള്ളവര്‍ക്ക് ചികിത്സ നല്‍കും. ‘വിമുക്തി’ ലഹരിവിരുദ്ധ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും.അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 616 പേര്‍ ആശുപത്രികളിലാണ്. 112 പേരെ ഇന്നുമാത്രം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 5679 സാംപിളുകള്‍ ഇന്ന് പരിശോധയ്ക്ക് അയച്ചു. ഇതില്‍ 4448 ഫലങ്ങള്‍ നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു എത്ര കടുത്ത ഭീഷണിയും നേരിടാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി

മദ്യം കൊടുത്ത് ചികിത്സിക്കാന്‍ പറ്റുമോ? ഡോ മനോജ് വെള്ളനാട് പ്രതികരിക്കുന്നു