അടിയന്തര ശസ്ത്രക്രിയയിലൂടെ 33കാരന്റെ വയറിൽ നിന്ന് 300 രൂപ വിലമതിക്കുന്ന 33 നാണയങ്ങൾ പുറത്തെടുത്തു. ഹിമാചൽപ്രദേശിലെ ബിലാസ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഗുമർവിൻ സ്വദേശിയായ യുവാവിനെ വയറുവേദനയെ തുടർന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്കിടെ നടത്തിയ സ്കാനിംഗിലാണ് യുവാവിന്റെ വയറിനുളളിൽ ലോഹസാധനങ്ങൾ ഉളളതായി കണ്ടെത്തിയത്. തുടർന്ന് എൻഡോസ്കോപ്പി നടത്തിയാണ് യുവാവിന്റ വയറുമുഴുവൻ നാണയങ്ങളാണ് മനസിലാക്കിയത്. ജനുവരി 31നായിരുന്നു സംഭവം.
ഇതോടെ യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ഡോക്ടർ അനുഷ്കാണ് യുവാവിനെ പരിശോധിച്ചത്. പുറത്തെടുത്ത 33 നാണയങ്ങൾക്ക് ആകെ 247ഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ഒരു രൂപയുടെയും രണ്ട് രൂപയുടെയും പത്ത് രൂപയുടെയും നാണയങ്ങളും 20 രൂപയുടെ ഒരു നാണയവും യുവാവിന്റെ വയറിൽ നിന്ന് പുറത്തെടുത്തു.
ഈ ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. യുവാവിന് ജീവൻ പോലും നഷ്ടമാകുമെന്നാണ് ഞങ്ങൾ കരുതിയത്. ഒരു ബലൂൺ പോലെയായിരുന്നു വയറുണ്ടായിരുന്നത്. വയറുമുഴുവൻ നാണയങ്ങൾ വ്യാപിച്ച് കിടന്നിരുന്നു. മൂന്ന് മണിക്കൂർ നേരം ചെലവഴിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. യുവാവിന് സ്കീസോഫ്രീനിയ എന്ന അവസ്ഥ ഉണ്ടെന്നും ഡോക്ടർ അനുഷ്ക് വ്യക്തമാക്കി.
എന്താണ് സ്കീസോഫ്രീനിയ
ഇതൊരു മാനസിക രോഗാവസ്ഥയാണ്. രോഗിയുടെ ചിന്തയും സംസാരങ്ങളൊന്നും യാഥാർത്ഥ്യവുമായി ബന്ധമുണ്ടാകില്ല. മറ്റുളളവർ സത്യാവസ്ഥ മനസിലാക്കാൻ ശ്രമിച്ചാലും രോഗികൾ അതിനെ അംഗീകരിക്കാൻ തയ്യാറാകില്ല. ഈ അവസ്ഥയിലുളളവർ ചുറ്റുമുളളവരെ വിശ്വസിക്കാൻ തയ്യാറാകില്ല.