തിരുവനന്തപുരം: ബംഗാളിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്തതിനുപിന്നാലെ കേരളത്തിലും ഭീതി പടരുന്നു. കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും ബംഗാളിൽ നിന്നുള്ളവരാണ്. ഇതാണ് ഭീതിക്ക് കാരണം. നിലവിൽ കേരളത്തിൽ നിന്ന് ബംഗാളിലേക്കും തിരിച്ചും ആയിരക്കണക്കിന് തൊഴിലാളികളാണ് യാത്രചെയ്യുന്നത്. അതിനാൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്.
ബംഗാളിലെ നാദിയ ജില്ലയിൽ നിലവിൽ രണ്ട് നിപ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഏഷ്യൻ രാജ്യങ്ങൾ. മുൻകാലങ്ങളിൽ നിപ ബാധ റിപ്പോർട്ട് ചെയ്ത കിഴക്കനേഷ്യൻ രാജ്യങ്ങളാണ് ജാഗ്രതാ നിർദേശങ്ങൾ കടുപ്പിച്ചിരിക്കുന്നത്. തായ്ലാൻഡ്, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളിൽ വിമാനമിറങ്ങുന്നവരെ പരിശോധിക്കും.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് സിംഗപ്പൂർ വിമാനത്താവളത്തിൽ താപനില പരിശോധന നിർബന്ധമാക്കി.മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന മാരകവൈറസാണ് നിപ. വവ്വാലുകൾ, പന്നികൾ തുടങ്ങിയവയിലൂടെയാണ് നിപ രോഗാണു മനുഷ്യരിലേക്ക് കടക്കുന്നത്. കേരളത്തിൽ ആദ്യം നിപ ഭീഷണി സൃഷ്ടിച്ചത് 2018ലാണ്. അന്ന് കോഴിക്കോട്ടും മലപ്പുറത്തുമായി 17 പേർ മരിച്ചു. കടുത്ത പ്രതിരോധപ്രവർത്തനങ്ങളിലൂടെയാണ് രോഗം തടഞ്ഞത്. ഏകദേശം ഒന്നരമാസത്തോളമാണ് അന്ന് കേരളം മുൾമുനയിൽ നിന്നത്. പിന്നീടും നിപ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മികച്ച ചികിത്സിയിലൂടെയും പ്രതിരോധമാർഗങ്ങളിലൂടെയും രോഗ വ്യാപനം തടയാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.




