കിഴക്കമ്പലം: വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നതായി സംശയിക്കുന്ന അവയവദാന തട്ടിപ്പിന് സഹായം നൽകിയ കേസിൽ കുന്നത്തുനാട് പള്ളിക്കരയിലെ കമ്പ്യൂട്ടർ സെന്ററുകളിലും സ്റ്റുഡിയോകളിലും വ്യാപക പൊലീസ് പരിശോധന. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ആരംഭിച്ച സൈബർ സെൽ പരിശോധന രാത്രി വൈകിയും തുടരുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയായ കാസർകോട് സ്വദേശി മുജീബ് നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നും ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഖകൾ തയ്യാറാക്കിയ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചതെന്നും പൊലീസ് അറിയിച്ചു.
മുൻ എംപിമാർ, മുൻ എംഎൽഎമാർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ പേരിൽ വ്യാജ ശുപാർശക്കത്തുകൾ നിർമ്മിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പള്ളിക്കരയിലെ ഒരു കമ്പ്യൂട്ടർ സെന്ററിലും സ്റ്റുഡിയോയിലും, കൂടാതെ മുജീബ് താമസിച്ചിരുന്ന പെരിങ്ങാല പോത്തനാംപറമ്പിലെ വാടകവീട്ടിലുമാണ് ഒരേസമയം പരിശോധന നടന്നത്.
പരിശോധനയിൽ കൃത്രിമ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തിയതായി സൂചനയുണ്ട്. പള്ളിക്കരയിലെ കമ്പ്യൂട്ടർ സെന്ററുകളിൽ എത്തിയാണ് മുജീബ് വ്യാജ രേഖകൾ തയ്യാറാക്കിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞ മൂന്ന് വർഷമായി പോത്തനാംപറമ്പിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും വിലപിടിപ്പുള്ള കാറുകളിലാണ് വിവിധ കേന്ദ്രങ്ങളിലെത്തിയിരുന്നതെന്നും നാട്ടുകാർ പറയുന്നു.
പള്ളിക്കരയിലെ സ്ഥാപനങ്ങളിൽ കുന്നത്തുനാട്, തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. പ്രതി താമസിച്ചിരുന്ന വീട്ടിൽ അമ്പലമേട് പൊലീസും പരിശോധന തുടരുകയാണ്. അവയവദാന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.




