മരണം മനുഷ്യജീവിതത്തിലെ അനിവാര്യമായ സത്യമാണ്. എന്നാൽ മരണം സംഭവിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് തന്നെ ശരീരം ചില നിർണായക സൂചനകൾ നൽകുന്നുണ്ടെന്നാണ് വിവിധ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ മാറ്റങ്ങളെ ഭയത്തോടെ കാണേണ്ടതില്ലെന്നും, മറിച്ച് ശരീരത്തിന്റെ സ്വാഭാവിക ജൈവപ്രക്രിയയുടെ ഭാഗമായാണ് മനസ്സിലാക്കേണ്ടതെന്നും വിദഗ്ധർ പറയുന്നു.
Journal of Clinical Oncologyയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം, മരണത്തോടടുക്കുമ്പോൾ ശരീരം ഊർജം സംരക്ഷിക്കുന്ന പ്രത്യേക അവസ്ഥയിലേക്ക് മാറുന്നു. ഇതോടെ ദഹനപ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും വിശപ്പും ദാഹവും ഗണ്യമായി കുറയുകയും ചെയ്യും. അവസാന ദിവസങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള താത്പര്യം നഷ്ടപ്പെടുന്നതും ഇതിന്റെ ഭാഗമാണ്.
ശ്വസന രീതിയിലും വലിയ മാറ്റങ്ങൾ സംഭവിക്കാം. ശ്വാസോച്ഛ്വാസം അസാധാരണമായി വേഗത്തിലോ മന്ദഗതിയിലോ ആകാം. ചിലപ്പോൾ ഇടവിട്ട് ശ്വാസം എടുക്കുന്ന അവസ്ഥയും ഉണ്ടാകാം. തൊണ്ടയിൽ നിന്നുള്ള പ്രത്യേക ശബ്ദത്തോടെയുള്ള ശ്വസനം ‘ഡെത്ത് റാറ്റിൽ’ എന്നറിയപ്പെടുന്നു.
ശാരീരിക ക്ഷീണം കൂടുന്നതോടെ രോഗി കൂടുതൽ സമയം ഉറക്കത്തിലായിരിക്കും. ഉണർന്നിരിക്കുമ്പോഴും കടുത്ത ക്ഷീണം, സംസാരിക്കാൻ ബുദ്ധിമുട്ട്, പ്രതികരണം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഇതിനൊപ്പം തലച്ചോറിന്റെ പ്രവർത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ, ഓക്സിജൻ കുറവ്, മരുന്നുകളുടെ സ്വാധീനം എന്നിവ മൂലം മാനസിക ആശയക്കുഴപ്പം, മിഥ്യാധാരണകൾ എന്നിവയും ഉണ്ടാകാം.
മരണത്തിന് ഒരാഴ്ച മുമ്പ് മുതൽ ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനം വേഗത്തിൽ ക്ഷയിക്കാം. ഇതിന്റെ ഫലമായി ശാരീരിക ബലഹീനത, മാനസിക ആശയക്കുഴപ്പം, വൈകാരിക അകലം എന്നിവ പ്രകടമാകാൻ സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ രോഗിയെ കൂടുതൽ കരുതലോടെയും സംവേദനക്ഷമതയോടെയും പരിചരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.




