ബീജിംഗ്: ചൈനീസ് ബയോളജിസ്റ്റ് ആയ ഹോങ്മയ് വാങിന്റെയും സംഘത്തിന്റെയും ആർത്തവത്തെക്കുറിച്ചുള്ള പഠനം ലോകശ്രദ്ധ നേടുകയാണ്. സ്ത്രീകളിൽ മാസം തോറുമുണ്ടാകുന്ന ആർത്തവചക്രം ചുരുക്കി വർഷത്തിൽ മൂന്നോ നാലോ തവണയാക്കി മാറ്റുന്നതിനെക്കുറിച്ചാണ് പഠനം നടക്കുന്നത്. സ്വന്തം രാജ്യം തന്നെ ജനസംഖ്യാപരമായ കണക്കുകളിൽ വീഴ്ച നേരിടുന്ന സാഹചര്യത്തിലാണ് ഹോങ്മയ്‌യും സംഘവും പരീക്ഷണങ്ങളുമായി രംഗത്തെത്തിയത്.
മൂലകോശങ്ങളിലും ( സ്റ്റെം സെൽസ്) മനുഷ്യ ഭ്രൂണങ്ങളിലുമാണ് പരീക്ഷണങ്ങൾ നടത്തുന്നത്. പ്രത്യുല്പാദന കാലയളവ് നീട്ടുന്നതിലൂടെ സ്ത്രീകൾക്ക് ആർത്തവം മൂന്നുമാസത്തിലൊരിക്കൽ ആക്കുന്നതിനുള്ള മാർഗങ്ങളാണ് പഠന വിധേയമാക്കുന്നത്. പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചാൽ ഗർഭിണിയാകുന്നതിനായി അവരുടെ ആരോഗ്യമുള്ളതും ലഭ്യമായതുമായ അണ്ഡങ്ങളിൽ നിന്ന് ഒരു ഭാഗം സൂക്ഷിക്കാൻ കഴിയും.
ഓരോ തവണയും പുരുഷനിൽ നിന്ന് 70 ദശലക്ഷത്തോളം ബീജങ്ങൾ പുറത്തേക്ക് എത്തുമ്പോൾ സ്ത്രീകളുടെ കാര്യത്തിൽ അങ്ങനെയല്ല. ഒരു സ്ത്രീ ജനിക്കുന്നത് പരിമിതമായ എണ്ണം അണ്ഡങ്ങളുമായിട്ടാണ്. പ്രായപൂർത്തിയാകുന്നത് മുതൽ ആർത്തവവിരാമം വരെ ഏകദേശം 400 എണ്ണം മാത്രമേ അവയിൽ പ്രവർത്തനക്ഷമമായിരിക്കുകയുള്ളൂ. ആർത്തവവിരാമത്തിലേക്ക് എത്തുന്നത് ഒരു വർഷം എങ്കിലും വൈകിപ്പിക്കാൻ സാധിച്ചാൽ ‘വലിയ സാമൂഹിക പ്രാധാന്യമുള്ളതായിരിക്കും’ ഹോങ്മയ് അവകാശപ്പെടുന്നു.
എന്നാൽ, ഇത്തരത്തിൽ സ്ത്രീകളിൽ മാസംതോറുമുള്ള അണ്ഡോത്പാദനം തടഞ്ഞാൽ ഈസ്ട്രജൻ ഹോർമോണിന്റെ സ്വാഭാവിക ഉത്പാദനത്തെ ഇത് തടയാൻ സാദ്ധ്യതയുണ്ടെന്നത് പ്രധാന വെല്ലുവിളിയാണെന്ന് ഹോങ്മയ്‌യും സംഘവും വ്യക്തമാക്കുന്നു. എല്ലാ പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം ഉണ്ടായാൽ മാത്രമേ പരീക്ഷണം വിജയകരമായി എന്ന് വിലയിരുത്താൻ സാധിക്കുകയുള്ളൂ.മാസം തോറും ഉണ്ടാകുന്ന ആർത്തവ ദിനങ്ങളിൽ ശാരീരിക- മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒരു പ്രതീക്ഷയാണ് ഈ വിദഗ്ദ്ധ സംഘം എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.




