തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കൽ സ്റ്റോറിലെത്തി വേദനസംഹാരികൾ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളിൽ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു.
കഴിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തെമാത്രമല്ല വരും തലമുറയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് മൗണ്ട് സീനായിലെയും ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെയും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇവർ നടത്തിയ പഠനത്തിൽ വേദനസംഹാരികൾ കഴിക്കുന്ന സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികൾക്ക് ഓട്ടിസം ബാധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് വ്യക്തമായത്രേ. ഇതിനൊപ്പം ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ എന്നിവയ്ക്കും സാദ്ധ്യതയേറെയാണെന്ന് പഠനത്തിൽ വ്യക്തമായി.
പാരസെറ്റാമാേളാണ് ഏറെ പ്രശ്നമുണ്ടാക്കുന്നതെന്നും പഠനത്തിൽ വ്യക്തമായെന്നാണ് അവരുടെ അവകാശവാദം.100,000 അധികം ആളുകളെ നിരീക്ഷിച്ചതിനൊപ്പം നേരത്തേ നടത്തിയ ചില പഠനങ്ങളെയും അടിസ്ഥാനമാക്കിയായിരുന്നു പുതിയ പഠനം. ഗർഭാവസ്ഥയുടെ ഏതുഘട്ടത്തിലാണ് അമ്മമാർ പാരസെറ്റാമോൾ കഴിച്ചതെന്ന് പഠനത്തിന്റെ ഭാഗമായി അവലോകനം ചെയ്തിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ കഴിച്ചവരിലാണ് ഏറെ പ്രശ്നം കണ്ടത്.
അമ്മമാരാകാൻ തയ്യാറെടുക്കുന്നവർ വേദനസംഹാരികൾ ഏറ്റവും കുറഞ്ഞ കാലയളവിലും ഏറ്റവും കുറഞ്ഞ ഡോസിലും കഴിക്കേണ്ടതാണെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.ചില വേദനസംഹാരികൾ പതിവായി കഴിച്ചാൽ വൃക്കയിലെ മാലിന്യങ്ങൾ അരിച്ചുമാറ്റുന്ന രക്തക്കുഴലുകൾക്ക് ദോഷമുണ്ടാക്കുമെന്ന് നേരത്തേ നടത്തിയ ചില പഠനങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ ആവശ്യത്തിനുവേണ്ടിമാത്രം കഴിക്കുന്നത് കാര്യമായ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും വിദഗ്ദ്ധർ പറയുന്നു. ഇതും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം.