അതിവേഗം പകരുന്ന ഒരു പുതിയ വൈറസിന്റെ പിടിയിലാണ് അമേരിക്കയുടെ പശ്ചിമ തീരം. ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) എന്ന ഈ വൈറസ് വടക്കന്‍ കലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ, മരിന്‍, നാപ, നൊവാട്ടോ, വലെഹോ, സാന്റ റോസ, സാക്രമെന്റോ, ഡേവിസ് എന്നിവിടങ്ങളില്‍ വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ജലദോഷപനിക്ക് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഈ വൈറസിന് ആന്റി വൈറല്‍ ചികിത്സകളൊന്നും ഇത് വരെ കണ്ടെത്തിയിട്ടില്ല. വൈറസ് ബാധിച്ചവര്‍ക്ക് ചുമ, പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ട വേദന, വലിവ്, ശ്വാസം മുട്ടല്‍, ചർമത്തില്‍ തിണര്‍പ്പുകള്‍ പോലുള്ള ലക്ഷണങ്ങളാണ് കാണപ്പെടുന്നതെന്ന് ക്ലീവ്‌ലാന്‍ഡ് ക്ലിനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
റെസ്‌പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്(ആര്‍എസ് വി) കുടുംബത്തില്‍ പെട്ട വൈറസാണ് എച്ച്‌എംപിവിയെന്ന് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. കോവിഡും ഫ്‌ളൂവും പോലെ ഒറ്റ ഇഴയുള്ള ഈ ആര്‍എന്‍എ വൈറസ് ബാധിച്ച ഭൂരിപക്ഷം കേസുകളിലും മിതമായ സ്വഭാവത്തിലുള്ള ലക്ഷണങ്ങളാണ് ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളത്.
ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കുമാണ് വൈറസ് കൂടുതലും പിടിപെട്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം ആറരലക്ഷം പേരെ ആശുപത്രിയിലെത്തിക്കാന്‍ ഈ വൈറസിന് സാധിച്ചതായാണ് കണക്കുകള്‍. ലക്ഷണങ്ങള്‍ മിതമാണെങ്കിലും ആരോഗ്യ സംവിധാനങ്ങള്‍ക്ക് മേല്‍ സമ്മർദമേറ്റാന്‍ ഇത്തരം വൈറസുകളുടെ അതിവേഗത്തിലുള്ള പടര്‍ച്ച കാരണമാകും.
രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം വഴിയും അണുബാധിതമായ പ്രതലങ്ങള്‍ വഴിയും രോഗികള്‍ തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായുവിലെത്തുന്ന ശ്വസന തുള്ളികള്‍ വഴിയുമെല്ലാമാണ് എച്ച്‌എംപിവി പടരുന്നത്. ഈ വൈറസിന് ചികിത്സയില്ലെങ്കിലും ഓക്‌സിജന്‍ തെറാപ്പിയും ഐവി ഫ്‌ളൂയിഡും കോര്‍ട്ടിക്കോസ്‌റ്റിറോയ്‌ഡുകളും വഴി രോഗിയുടെ ആരോഗ്യനില വഷളാകാതെ നോക്കാന്‍ സാധിക്കും.
കോവിഡ് കാലത്തെ പോലെ ഇടയ്‌ക്കിടെ കൈകഴുകുന്നതും പ്രതലങ്ങള്‍ അണുവിമുക്തമാക്കുന്നതും രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതും അടിച്ചിട്ട ഇടങ്ങളിലെ വായുപ്രവാഹം മെച്ചപ്പെടുത്തുന്നതും വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കും.




