- Advertisement -Newspaper WordPress Theme
മഴക്കാല രോഗങ്ങളെ നേരിടാം

മഴക്കാല രോഗങ്ങളെ നേരിടാം

കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഴക്കാലത്താണ്. കൊതുക്, എലി, ഈച്ച, ചെള്ള് തുടങ്ങിയവ പകര്‍ത്തുന്ന ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, എലിപ്പനി, ജപ്പാന്‍ ജ്വരം, ചെള്ള്പനി, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ്, കൊവിഡ് തുടങ്ങിയ രോഗങ്ങള്‍ മഴക്കാലത്ത് വ്യാപകമാകാന്‍ സാധ്യതയുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്കും ത്വക് രോഗങ്ങള്‍ക്കും മറ്റുകാലങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത് തീവ്രത വര്‍ധിക്കാറുമുണ്ട്.

കൊതുക് ഉള്‍പ്പെടെയുള്ള രോഗകാരികള്‍ കൂടുതലായി പെറ്റുപെരുകുന്നതും കടുത്ത ചൂടില്‍ നിന്നും പെട്ടെന്ന് അന്തരീക്ഷം തണുക്കുന്നതും രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതും രോഗകാരണങ്ങളാകാറുണ്ട്. ആയുര്‍വേദ ശാസ്ത്രപ്രകാരം ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയം കൂടിയാണ് മഴക്കാലം.

പ്രധാനമായും ചുവടെ പറയുന്ന രോഗങ്ങളാണ് ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ടത്

കൊതുക് പകര്‍ത്തുന്ന രോഗങ്ങള്‍:

ഡെങ്കിപ്പനി (Dengue): ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്. കടുത്ത പനി, തലവേദന, അസഹനീയമായ വേദന,? ദേഹത്ത് കാണപ്പെടുന്ന തിണര്‍പ്പുകള്‍, കടുത്ത ക്ഷീണം, ഗ്രന്ഥിവീക്കം തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍.
ഡെങ്കിപ്പനി രണ്ട് തരത്തിലുണ്ട്. സാധാരണ ഡെങ്കിപ്പനി, രക്തസ്രാവ ലക്ഷണങ്ങളോട് കൂടിയ ഡെങ്കിപ്പനി എന്നിങ്ങനെയാണത്. അതില്‍ സാധാരണ ഡെങ്കിപ്പനി കൃത്യമായി ഭക്ഷണം കഴിക്കുന്നതിലൂടെയും പൂര്‍ണ വിശ്രമത്തിലൂടെയും ശമിക്കും. എന്നാല്‍ രക്തസ്രാവ ലക്ഷണങ്ങളോട് കൂടിയ ഡെങ്കിയ്ക്ക് (ഹീമറേജിക് ഫീവറിന്)? തീവ്രപരിചരണം അനിവാര്യമാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് വേഗത്തില്‍ കുറഞ്ഞ് മരണകാരണമാകാം. കൊതുക് പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കി രോഗത്തെ പ്രതിരോധിക്കാം.

മലേറിയ: മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ചതുപ്പ് പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്‌മോഡിയം ജനുസ്സില്‍ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.
മനുഷ്യനിലേക്ക് രോഗം പകരുന്നതാകട്ടെ അനോഫിലിസ് ഇനത്തില്‍പെട്ട പെണ്‍കൊതുകിലൂടെയാണ്. പ്ലാസ്‌മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

രക്തത്തിലൂടെ പരാദങ്ങള്‍ കരളിന്റെ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിന്റെ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അപൂര്‍വം അവസരങ്ങളില്‍ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.

ചിക്കുന്‍ഗുനിയ (Chikungunya): ഈഡിസ് കൊതുകുകള്‍ പകര്‍ത്തുന്ന മറ്റൊരു വൈറസ് രോഗമാണ് ചിക്കുന്‍ഗുനിയ. ഏഴു ദിവസം വരെ നീണ്ടുനില്‍ക്കുന്ന പനി, ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കടുത്ത സന്ധിവേദനയും നീരും, തലവേദന, ഓക്കാനം, ക്ഷീണം തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍. ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് പരിപൂര്‍ണ വിശ്രമം അനിവാര്യമാണ്. ജലദോഷ പനിക്കുള്ള ചികിത്സകൊണ്ട് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. കൊതുക് നിയന്ത്രണം അനിവാര്യമാണ്.
ജപ്പാന്‍ ജ്വരം: ക്യുലക്സ് വിഭാഗത്തിലുള്ള കൊതുക് പകര്‍ത്തുന്ന വൈറസ് രോഗമാണ് ജപ്പാന്‍ ജ്വരം. രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് 12 ആഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണം പ്രകടമാകും. ശക്തമായ പനി, കടുത്ത ശരീരവേദന, തലവേദന, ക്ഷീണം, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ ബോധക്ഷയം, സ്ഥലകാലബോധം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.

വെള്ളം, ഭക്ഷണം, വായു എന്നിവ വഴി പകരുന്ന രോഗങ്ങള്‍:

കോളറ (Cholera): മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ഒരു ബാക്ടീരിയല്‍ രോഗമാണ് കോളറ. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതും മാലിന്യ നിര്‍മാര്‍ജനം ശാസ്ത്രീയമായി നടപ്പിലാക്കാത്തതുമായ പ്രദേശങ്ങളിലാണ് കോളറ പടര്‍ന്നുപിടിക്കുന്നത്. തീവ്രമായ വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. ഛര്‍ദി, സന്ധിവേദന, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. പെട്ടെന്ന് തീവ്രമായ നിര്‍ജലീകരണം ഉണ്ടാകാനിടയുള്ളതിനാല്‍ അടിയന്തര ചികിത്സ ഉറപ്പാക്കണം.
ടൈഫോയ്ഡ് (Typhoid): മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ബാക്ടീരിയല്‍ രോഗമാണ് ടൈഫോയിഡ്. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന കടുത്തപനി, കടുത്ത വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്രതിരോധത്തിന് ആഹാര ശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം.
ഹെപ്പറ്റൈറ്റിസ് A (Hepatitis A): മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന വൈറസ് രോഗമാണ് ഹെപ്പറ്റെറ്റിസ് എ (മഞ്ഞപ്പിത്തം). രോഗിയുമായി അടുത്തിടപെടുന്നതിലൂടെ രോഗം പകരാം. ഛര്‍ദി, ഓക്കാനം, ക്ഷീണം, ചെറിയ പനി, നഖം, കണ്ണ് തുടങ്ങിയ ഇടങ്ങളില്‍ മഞ്ഞനിറം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ലെപ്‌റ്റോസ്പിറോസിസ് (Leptospirosis): ലെപ്റ്റോസ്പൈറ ജനുസ്സില്‍പ്പെട്ട സ്പൈറോകീറ്റ് മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് ലെപ്‌റ്റോസ്പിറോസിസ്. എലികള്‍, കന്നുകാലികള്‍, കുതിരകള്‍, നായ്ക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങള്‍ വഴി എലിപ്പനി പടരാന്‍ സാധ്യതയുണ്ട്.
രോഗാണു ബാധിച്ച എലിയുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയാണ് രോഗം പടരുന്നത്. വളരെ ചെറിയ മുറിവുകളില്‍ കൂടിപോലും രോഗാണു ശരീരത്തില്‍ കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകശ്രദ്ധ വേണം. ഇതൊരു ബാക്ടീരിയല്‍ രോഗമാണ്. കടുത്ത പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങളും, കരള്‍,? വൃക്ക തകരാറുകളും എലിപ്പനി രോഗികളില്‍ കാണാറുണ്ട്. അടിയന്തരമായി തീവ്രപരിചരണം വേണം.

പ്രതിരോധ മാര്‍ഗങ്ങള്‍:

കൊതുക് നിയന്ത്രണം: വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, കൊതുക് വിരുദ്ധ വസ്തുക്കള്‍ ഉപയോഗിക്കുക, മൊസ്‌കിറ്റോ നെറ്റുകള്‍ ഉപയോഗിക്കുക.
തിളപ്പിച്ച വെള്ളം കുടിക്കുക, ശുദ്ധമായ ഭക്ഷണം മാത്രം ഉപയോഗിക്കുക.
വ്യക്തിഗത ശുചിത്വം: കൈകള്‍ സ്ഥിരമായി കഴുകുക, ശുചിത്വം പാലിക്കുക.
ആരോഗ്യ സംരക്ഷണം: ജ്വരം, വയറിളക്കം, ദേഹവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme