ഇന്ന് പ്രായമാകുന്നവരെ ഏറ്റവുമധികം ബാധിക്കുന്ന അസുഖങ്ങളിലൊന്നാണ് ഡിമെൻഷ്യ അല്ലെങ്കിൽ മറവിരോഗം. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം യുവതലമുറ അതിനെ അത്രകണ്ട് ഭയപ്പെടേണ്ടതില്ലെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
പുതിയ തലമുറയിൽ മറവിരോഗം ബാധിക്കാനുള്ള സാധ്യത കുറവാണ്. ഓരോ തലമുറ കഴിയും തോറും മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറഞ്ഞുവരുന്നു. അതായത് 1890-1913 വർഷം ജനിച്ചവർക്ക് 81-85 വയസ്സിൽ മറവിരോഗം വരാനുള്ള സാധ്യത 25.1 ശതമാനമാണ്. 1939-1943 കാലത്ത് ജനിച്ചവർക്കാകട്ടെ ഇത് 15.5 ശതമാനവും.
ബ്രിട്ടൺ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് റിപ്പോർട്ട്. സ്ത്രീകളിലാണ് ഈ സാധ്യത കൂടുതൽ കുറയുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശം ലഭിച്ചതും ഉന്നതവിദ്യാഭ്യാസം സാർവത്രികമായതും ഈ പ്രതിഭാസത്തിന്റെ കാരണങ്ങളിലൊന്നായി കരുതപ്പെടുന്നു.
ഡിമെൻഷ്യയെക്കുറിച്ച് ചില കാര്യങ്ങൾ
ലോകത്താകമാനം 55 ദശലക്ഷം പേരാണ് ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.
ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്‌സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ്ട് 60-70 ശതമാനവും അൽഷൈമേഴ്‌സ് ആണ്.
ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്.