പ്യോംഗ്‌യോംഗ്: സ്തന ശസ്ത്രക്രിയ നടത്തിയതായി സംശയിക്കുന്ന സ്ത്രീകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരകൊറിയ. ബ്രെസ്റ്റ് ഇംപ്ലാന്റുകൾ പോലുള്ള സൗന്ദര്യവർദ്ധക രീതികൾ സോഷ്യലിസത്തിന് എതിരാണെന്ന് കണ്ടാണ് നടപടി.
ഇക്കാര്യത്തിൽ രാജ്യത്തെ സുരക്ഷാ സേനകൾ ആക്രമണാത്മക പരിശോധനകൾ നടത്തുമെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ പ്രകടമായ മാറ്റങ്ങളുള്ള സ്ത്രീകളെ തിരിച്ചറിയാനും പരിശോധന നടത്താനും പ്രസിഡന്റ് കിം ജോംഗ് ഉൻ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉത്തരകൊറിയയിൽ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകാനും നിയമമുണ്ട്. അടുത്തിടെ സ്തന സൗന്ദര്യം വർദ്ധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തിയ രണ്ട് യുവതികളും ഡോക്ടറും നിയമനടപടി നേരിട്ടിരുന്നു.
20 വയസുള്ള യുവതികളാണ് നടപടി നേരിട്ടതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ശസ്ത്രക്രിയ ചെയ്ത യുവതികൾ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണെന്ന് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ യുവതികൾക്ക് തടവോ നിർബന്ധിത ജോലിയോ ഉൾപ്പടെയുള്ള കഠിനമായ ശിക്ഷകൾ നേരിടേണ്ടി വന്നേക്കാം.