മലയാളികളിൽ പലരുടെയും വികാരമാണല്ലോ മീൻ കറി. മീൻ കുറവാണ് കിട്ടാനില്ല വിലയാണ് എന്നൊക്കെ നമ്മുടെ അമ്മമാർ പറയുന്നത് കേട്ടിട്ടില്ലേ ? അതിന് കാരണമുണ്ട്. കേരളത്തിലെ മത്സ്യ സമ്പത്ത് കുറഞ്ഞു. 2024ൽ ഇഷ്ട ഇനമായ മത്തിയുടേത് ഉൾപ്പെടെയുള്ള ലഭ്യതയിൽ കേരളത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് പഠനം. എന്നാൽ ലഭ്യതയിൽ ഏറ്റക്കുറച്ചിലുണ്ടായെന്നാണ് സിഎംഎഫ്ആർഐയുടെ കണ്ടെത്തൽ. 2024ന്റെ ആരംഭത്തിൽ കേരളത്തിൽ മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞിരുന്നു. ഇതേത്തുടർന്ന് കിലോയ്ക്ക് വില 400 രൂപ വരെ വില എത്തി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മീൻ ലഭ്യത കുറഞ്ഞു. മലപ്പുറം മുതൽ കാസർകോട്് വരെയുള്ള വടക്കൻ ജില്ലകളിൽ ലഭ്യത വർദ്ധിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ ആകെ ലഭിച്ച മത്തിയുടെ അളവ് ഒരു ലക്ഷം ടണ്ണിലേക്ക് ഉയർന്നിരുന്നു.
അതേസമയം, രാജ്യത്തെ ആകെ കണക്ക് പരിശോധിച്ചാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം മീൻ കിട്ടുന്നതിന്റെ അളവിൽ രണ്ട് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺമത്സ്യമാണ്. . രാജ്യത്ത് രണ്ട് ശതമാനവും കേരളത്തിൽ നാല് ശതമാനവും സമുദ്ര മത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷം ടണ്ണുമായി ഗുജറാത്ത് ആണ് ഒന്നാം സ്ഥാനത്ത്. തമിഴ്നാടിനാണ് (6.79 ലക്ഷം ടൺ) രണ്ടാം സ്ഥാനം. ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യവും മത്തിയാണ്