ചൈന: മൂത്രമൊഴിക്കുമ്പോൾ കടുത്ത വേദനയും മൂത്രത്തിൽ രക്തവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ 35കാരന്റെ ഹൃദയത്തിൽ നിന്ന് കണ്ടെത്തിയത് 36 മില്ലീമീറ്റർ നീളമുള്ള തയ്യൽ സൂചി. ചൈനയിലെ ഹുനാൻ പ്രൊവിൻഷ്യൽ പീപ്പിൾസ് ആശുപത്രിയിലെ ഡോക്ടർമാരാണ് പരിശോധനയ്ക്കിടെ ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്.
ഹൃദയസംബന്ധമായ യാതൊരു ലക്ഷണങ്ങളുമില്ലാതെയാണ് യുവാവ് ആശുപത്രിയിലെത്തിയത്. മെഡിക്കൽ ഇമേജിംഗിനിടെ ഹൃദയത്തിന് സമീപം ദുരൂഹമായ നിഴൽ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നെഞ്ച്, വയറ്, പെൽവിസ് എന്നിവയുടെ സിടി സ്കാൻ നടത്തിയത്. പരിശോധനയിലാണ് ഹൃദയത്തിനുള്ളിൽ മാത്രമല്ല, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ലോഹവസ്തുക്കൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
വയറിലെ മതിൽ, പെൽവിസ്, മൂത്രസഞ്ചിയുടെ മതിൽ, ഇടുപ്പ് അസ്ഥി, പേശികൾ, ലിംഗം എന്നിവിടങ്ങളിലും സൂചികൾ കണ്ടെത്തി. എന്നാൽ ഏറ്റവും അപകടകരമായിരുന്നത് ഹൃദയത്തിന്റെ സംരക്ഷണ സഞ്ചിയായ പെരികാർഡിയം തുളച്ചുകയറി ഇടത് വെൻട്രിക്കിളിലേക്ക് നീണ്ടുനിന്ന സൂചിയായിരുന്നു.
സൂചി സ്ഥാനമാറിയാൽ ഹൃദയത്തിന് ഗുരുതരമായ പരിക്കേൽക്കാനും കടുത്ത രക്തസ്രാവമുണ്ടാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് തീരുമാനിച്ചു. ആദ്യം ഹൃദയത്തിൽ കുടുങ്ങിയ സൂചി നീക്കം ചെയ്ത ശേഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുണ്ടായിരുന്ന സൂചികളും നീക്കം ചെയ്തു.
മൂത്രസഞ്ചിയിൽ കുടുങ്ങിയിരുന്ന ചില സൂചികൾക്ക് ചുറ്റും കല്ലുപോലുള്ള അവശിഷ്ടങ്ങൾ രൂപപ്പെട്ടിരുന്നു. ഇവ വർഷങ്ങളായി ശരീരത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന സൂചനയാണിതെന്ന് ഡോക്ടർമാർ വിലയിരുത്തി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് യുവാവ് പൂർണമായി സുഖം പ്രാപിച്ചു.
എന്നാൽ സൂചികൾ എങ്ങനെയാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയതെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. ബുദ്ധിപരമായ വൈകല്യമുള്ള യുവാവിനും കുടുംബത്തിനും ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ കഴിഞ്ഞില്ല. രണ്ട് വർഷം മുമ്പ് സമാനമായി വയറ്റിൽ നിന്ന് രണ്ട് സൂചികൾ നീക്കം ചെയ്തിരുന്നുവെന്ന മെഡിക്കൽ ചരിത്രവും പുറത്തുവന്നു.
മനഃപൂർവം സ്വന്തം ശരീരത്തിൽ വിദേശവസ്തുക്കൾ തിരുകുന്ന ‘സ്വയം ഉൾച്ചേർക്കൽ ശീലം’ (self-embedding) ആയിരിക്കാം ഇതിന് പിന്നിലെന്നാണ് ഡോക്ടർമാരുടെ നിഗമനം.
ഹൃദയത്തിനുള്ളിലേക്ക് സൂചികൾ സ്വയം കയറ്റുന്ന സംഭവങ്ങൾ അത്യന്തം അപൂർവമാണ്. 1967 മുതലുള്ള കേസുകൾ പരിശോധിച്ചപ്പോൾ ഇത്തരം 34 സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് 2024ലെ ഒരു ശാസ്ത്രീയ പഠനം ചൂണ്ടിക്കാട്ടുന്നു.
ലക്ഷണങ്ങളൊന്നും പ്രകടമാകാതെ വിദേശവസ്തുക്കൾ ഹൃദയത്തിനുള്ളിൽ ദീർഘകാലം തുടരാൻ കഴിയുന്നതിനാൽ ഇത്തരം കേസുകൾ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും വലിയ വെല്ലുവിളിയാണ്. സംഭവവുമായി ബന്ധപ്പെട്ട കേസ് റിപ്പോർട്ട് BMC Cardiovascular Disorders ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.




