15 ദിവസം ഭക്ഷണം പൂർണമായും ഒഴിവാക്കി വെള്ളം മാത്രം കുടിച്ചുള്ള കഠിന ഡയറ്റിന് പിന്നാലെ 31കാരിയായ യുവതിക്ക് ഗുരുതരമായ മസ്തിഷ്ക രോഗം. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള യുവതിയാണ് കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയത്.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 20 കിലോഗ്രാം ഭാരം കുറച്ചതിന് പിന്നാലെയാണ് യുവതിക്ക് നടക്കാൻ ബുദ്ധിമുട്ടും ഓർമക്കുറവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. സെങ്ചോവ് യൂണിവേഴ്സിറ്റിയിലെ ഫസ്റ്റ് അഫിലിയേറ്റഡ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വെർണിക്കെ എൻസെഫലോപ്പതി (Wernicke’s encephalopathy) സ്ഥിരീകരിച്ചു.
കടുത്ത പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് തയാമിൻ (വിറ്റാമിൻ B1) കുറവ്, മൂലം ഉണ്ടാകാവുന്ന ഗുരുതരമായ മസ്തിഷ്ക അവസ്ഥയാണിത്. ആശയക്കുഴപ്പം, ഓർമക്കുറവ്, ബാലൻസ് നഷ്ടപ്പെടൽ, നടക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാകാം.
പരമ്പരാഗത താവോയിസ്റ്റ് ഉപവാസരീതിയായ ‘ബിഗു’ പിന്തുടർന്നാണ് യുവതി ഭക്ഷണം പൂർണമായും ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ഭക്ഷണത്തിന് പകരം പ്രകൃതിയിലെ ‘ചി’ എന്ന ഊർജം ഉപയോഗിച്ചാണ് ശരീരം നിലനിൽക്കുന്നതെന്ന വിശ്വാസമാണ് ഈ രീതിക്ക് പിന്നിൽ.
യുവതിയുടെ നടപ്പിലെ മാറ്റം പൂർണമായി മാറാനുള്ള സാധ്യത കുറവാണെന്ന് ന്യൂറോളജിസ്റ്റ് മുന്നറിയിപ്പ് നൽകിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിനോ ‘ഡിടോക്സിനോ’ വേണ്ടി ഭക്ഷണം പൂർണമായും ഒഴിവാക്കുന്ന രീതികൾ ഗുരുതരമായ പോഷകാഹാരക്കുറവിനും ജീവന് തന്നെ അപകടകരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം എന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.




