ന്യൂഡൽഹി: ചെറുപ്പക്കാരിലും ഫാറ്റി ലിവർ രോഗം വർധിക്കുന്നതായി ആരോഗ്യവിദഗ്ധർ. 27-ാം വയസിൽ ഫാറ്റി ലിവർ കണ്ടെത്തിയ അമൻ എന്ന യുവാവിന്റെ അനുഭവം രോഗം എത്രത്തോളം നിശബ്ദമായി മുന്നേറാമെന്നതിന്റെ ഉദാഹരണമാണ്.
അടിക്കടി വയർ വീർക്കുകയും വയറിളക്കം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് അമൻ ആദ്യം ഡോക്ടറെ സമീപിച്ചത്. പരിശോധനയിൽ കരൾ എൻസൈമുകളുടെ അളവ് ഉയർന്നതായി കണ്ടെത്തിയെങ്കിലും മരുന്ന് കഴിച്ചതോടെ പ്രശ്നം കുറഞ്ഞു. പിന്നീട് ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയും കരൾ എൻസൈമുകൾ കുത്തനെ ഉയരുകയും ചെയ്തതോടെ കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു.
തുടർന്ന് നടത്തിയ ഫൈബ്രോസ്കാൻ പരിശോധനയിലാണ് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയതും കരൾ കഠിനമാകുന്നതും കണ്ടെത്തിയത്. അമന് ഗ്രേഡ് 2-3 ഫാറ്റി ലിവറും ഫൈബ്രോസിസ് സ്കോർ 6ഉം ഉണ്ടെന്ന് സ്ഥിരീകരിച്ചു.
എന്തുകൊണ്ടാണ് ഫാറ്റി ലിവർ ‘നിശബ്ദ രോഗം’?
വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ലാതെയും ഫാറ്റി ലിവർ ഉണ്ടാകാം. മാത്രമല്ല, കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടും പലരിലും കരൾ എൻസൈമുകളുടെ അളവ് സാധാരണ നിലയിൽ തുടരാം. അതുകൊണ്ടുതന്നെ സാധാരണ രക്തപരിശോധന മാത്രം നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാനാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അപ്പോളോ ഹോസ്പിറ്റൽസിന്റെ 2026ലെ റിപ്പോർട്ട് പ്രകാരം, അൾട്രാസൗണ്ട് വഴി ഫാറ്റി ലിവർ സ്ഥിരീകരിച്ച 49,032 പേരിൽ 74 ശതമാനം പേരുടെയും കരൾ എൻസൈമുകൾ സാധാരണ നിലയിലായിരുന്നു. ഗുരുതരമായ ഫാറ്റി ലിവർ ഉള്ളവരിലും പലരുടെയും എൻസൈം അളവുകൾ സാധാരണമായിരുന്നു.
ജീവിതശൈലിയിൽ മാറ്റം നിർണായകം
അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ ഫാറ്റി ലിവറുമായി ബന്ധപ്പെട്ട പ്രധാന അപകടഘടകങ്ങളാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, പതിവായി വ്യായാമം ചെയ്യുക, സമീകൃത ഭക്ഷണം കഴിക്കുക എന്നിവ രോഗത്തെ നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്.
മധുരവും എണ്ണമയമുള്ള ഭക്ഷണങ്ങളും കുറയ്ക്കുകയും പച്ചക്കറികൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നതാണ് അമൻ പിന്തുടരുന്ന ജീവിതശൈലി. പതിവായി നടക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നുമുണ്ട്.
ഫാറ്റി ലിവർ സംശയിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായ പരിശോധനകൾ നടത്തണം. രക്തപരിശോധനയ്ക്കൊപ്പം അൾട്രാസൗണ്ട്, ആവശ്യമായ സാഹചര്യങ്ങളിൽ ഫൈബ്രോസ്കാൻ തുടങ്ങിയ പരിശോധനകളും രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ സഹായിക്കും.




