എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായിമാറിയ താരമാണ് റാണ ദഗുബാട്ടി. ചിത്രത്തിലെ പൽവാൽ ദേവൻ എന്ന പ്രതികനായകനായി എത്തിയ റാണ ദഗുബാട്ടിക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ താൻ കടന്നുവന്ന രോഗാവസ്ഥയെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും റാണ ദഗുബാട്ടി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആദ്യമായി തനിക്ക് രോഗനിർണ്ണയം നടത്തിയപ്പോൾ അതൊരു ഞെട്ടലായിരുന്നുവെന്നും അതിജീവനം മാത്രമായിരുന്നു അക്കാലത്ത് തന്റെ ഏക ലക്ഷ്യമെന്നും, മരിക്കാനുള്ള സാധ്യത 30 ശതമാനമായിരുന്നെന്നും റാണ ദഗുബാട്ടി കൂട്ടിച്ചേർത്തു. വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റത്തെ കുറിച്ചും റാണ വ്യക്തമാക്കി.
“വൃക്കകൾ തകരാറിലായി. പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ എഴുപത് ശതമാനം സാധ്യതയുണ്ടായിരുന്നു. മരിക്കാനുള്ള സാധ്യത 30 ശതമായിരുന്നു. എന്റെ സിനിമകളാണ് എന്നെ അതിജീവിക്കാനും ഒരു നായകനെപ്പോലെ ഉയർന്നുവരാനും പഠിപ്പിച്ചത്. ആദ്യമായി അസുഖമുണ്ടെന്ന് അറിഞ്ഞപ്പോൾ അതൊരു ഞെട്ടലായിരുന്നു. കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്. ചികിത്സയ്ക്ക് വേണ്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോൾ ശ്രദ്ധ മുഴുവൻ ശരീരത്തിൽ ആയിരുന്നു, തിരിച്ചു വരണമായിരുന്നു.” റാണ ദഗുബാട്ടി പറയുന്നു.
“ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, രോഗവും ചികിത്സയും മരുന്നുമെല്ലാം എന്റെ രൂപത്തിൽ നല്ല മാറ്റം വരുത്തിയിരുന്നു. ഇതുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. രൂപ മാറ്റത്തോടെ അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകിയിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉണ്ടായിരുന്നു, പക്ഷെ ആ വേഷത്തിന് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ല. ആ സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുക എല്ലാം തിരിച്ചുനൽകേണ്ടിവന്നു.” റാണ ദഗുബാട്ടി കൂട്ടിച്ചേർത്തു. റിയ ചക്രവർത്തിയുമായുള്ള പോഡ്കാസ്റ്റിനിടെയായിരുന്നു റാണയുടെ പ്രതികരണം.




