മുംബൈ: സ്വകാര്യ ആശുപത്രികളിലെ തീവെട്ടികൊളളക്കെതിരെ കേന്ദ്രത്തിന് കത്തയച്ച് മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ. മെഡിക്കൽ ഉപകരണങ്ങൾക്കും നിത്യോപയോഗ വസ്തുക്കൾക്കും 2,841 ശതമാനം വരെ അമിത ലാഭം ഈടാക്കുന്നതായി എഫ്ഡിഎ കണ്ടെത്തിയിരുന്നു. പ്രൈമറി ഇൻ-ഹോസ്പിറ്റൽ ഉപകരണങ്ങളെ വില നിയന്ത്രണ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് കത്ത്.
വെറും ആറു രൂപയ്ക്ക് വാങ്ങുന്ന സിറിഞ്ചിന് രോഗികൾ നൽകുന്നത് 57 രൂപ വരെയാണെന്നും 11 രൂപയ്ക്ക് വാങ്ങുന്ന മെഡിഫ്യൂഷൻ ഐവി സെറ്റിന് നൽകേണ്ടത് 325 രൂപയാണെന്നും പറയുന്നു. പാവപ്പെട്ടവനെ പിഴിയുന്ന സ്വകാര്യ ആശുപത്രി കൊളളയിലാണ് മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ ഇടപെടൽ. പ്രൈമറി ഇൻ-ഹോസ്പിറ്റൽ ഉപകരണങ്ങളെയും ഉപഭോഗ വസ്തുക്കളെയും വില നിയന്ത്രണ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് തുക്കാറാം മുണ്ടെ കത്തയച്ചത്. നേരത്തെ എഫ് ഡി എ നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
45 രൂപയുടെ ഓക്സിജൻ മാസ്കിന് 715 രൂപ വരെ ഈടാക്കിയതായി കണ്ടെത്തിയിരുന്നു. അതായാത് 500 മുതൽ 2,841 ശതമാനം വരെ അമിത ലാഭം. ആശുപത്രികൾ കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയും പാക്കറ്റിന് മുകളിൽ രേഖപ്പെടുത്തുന്ന എംആർപിയും തമ്മിലുളള വ്യത്യാസം പരിശോധിച്ചപ്പോഴാണ് വലിയ കൊളള പുറത്തുവന്നത്. രോഗം മാറാൻ എന്തും കൊടുക്കാൻ തയ്യാറാകുന്നവരുടെ നിസഹായവസ്ഥയെ പിഴിയുകയാണ് ആശുപത്രികളെന്ന് ചുരുക്കം. ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡർ 2013 പ്രകാരം ആശുപത്രി ഉപകരണങ്ങളെയും ഉപഭോഗ വസ്തുക്കളെയും കൃത്യമായ വില നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരണമെന്നാണ് കേന്ദ്ര സർക്കാരിനോട് എഫ്ഡിഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ വ്യാപാര മാർജിനുകൾക്ക് പരിധി നിശ്ചയിക്കുന്നതിലൂടെ മാത്രമേ ചൂഷണം തടയാനാകൂ എന്നും കത്തിൽ ചൂണ്ടികാട്ടുന്നു. ഭക്ഷ്യ സുരക്ഷയ്ക്കായി തുക്കറാം മുണ്ടെ നടത്തുന്ന ഇടപെടലുകൾ കൈയടി നേടുന്നതിനിടെയാണ് ഫാർമസ്യൂട്ടിക്കൽ മേഖലയിലെ മറ്റൊരു ജനകീയ ഇടപെൽ.




