മൊബൈൽ ഫോണുകളുടെയും സമൂഹമാധ്യമങ്ങളുടെയും അമിത ഉപയോഗം വരുത്തിവെച്ച ഡിജിറ്റൽ ആസക്തിയുടെ ഗുരുതര പ്രശ്നങ്ങളുമായി വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ റിസോഴ്സസ് കേന്ദ്രങ്ങളിൽ ചികിത്സ തേടിയത് 15,261 കുട്ടികൾ. ഡിജിറ്റൽ ആസക്തി കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നു എന്നാണ് വകുപ്പിന് റിസോഴ്സ് കേന്ദ്രങ്ങളിലും വാറന്റി ക്ലിനിക്കുകളിലും സ്കൂൾ കൗൺസിലിംഗ് സംവിധാനങ്ങളിലും ഓരോ ദിവസവും എത്തുന്ന കേസുകൾ വ്യക്തമാക്കുന്നത്.
കോവിഡ് കാലത്ത് തുടങ്ങിവെച്ച ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ അടക്കം പഠനസംവിധാനങ്ങൾ ഇപ്പോഴും ഒട്ടേറെ കുട്ടികൾ പിന്തുടരുന്നുണ്ട്. ഇതോടൊപ്പം സമൂഹമാധ്യമങ്ങളുടെയും ഓൺലൈൻ ഗെയിമുകളുടെയും വർദ്ധിച്ച ഉപയോഗവും കുട്ടികളിൽ ഡിജിറ്റൽ ആസക്തിക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് വനിതാ ശിശു വികസന വകുപ്പ് ഔവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ, ക്യാമ്പുകൾ എന്നിവ വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം ആരംഭിച്ചത്. കുട്ടികളെ ഡിജിറ്റൽ ആസക്തിയിൽ നിന്നും മോചിപ്പിക്കുകയാണ് ലക്ഷ്യം.
കൗൺസിലർമാർക്ക് മുന്നിലെത്തിയ ഗുരുതര സ്വഭാവമുള്ള കേസുകളാണ് ജില്ലാ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തത്. ഇവിടെ കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. സമാന സേവനം മെഡിക്കൽ കോളേജുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ബിഹേവിയർ പീഡിയാട്രിക് വിഭാഗത്തിൽ മൊബൈൽ ആസക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി നിരവധി കുട്ടികളും രക്ഷിതാക്കളും എത്തുന്നുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് പഠനക്കുറിപ്പുകൾ അയക്കുന്നത് വിലക്കി കഴിഞ്ഞ നവംബറിൽ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ അയച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പാഠഭാഗങ്ങൾ നൽകുന്നത് ഗുണകരമാകില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു വകുപ്പിന്റെ ഇടപെടൽ. എങ്കിലും കുട്ടികൾക്കിടയിൽ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കാര്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിലയിരുത്തൽ.
ഡി-ഡാടുമായി പോലീസ്
കുട്ടികളുടെ ഡിജിറ്റൽ ആസക്തിയും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കാൻ കേരള പോലീസ് ആരംഭിച്ച ഡിജിറ്റൽ ഡി അഡിഷൻ കേന്ദ്രമാണ് ഡി-ഡാഡ്. സൈക്കോളജിസ്റ്റ്, പ്രോജക്ട് കോർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. എറണാകുളം ജില്ലയിൽ ഇതിനകം 200 ഓളം കുട്ടികളെ ഡിജിറ്റൽ ആസക്തിയിൽ നിന്നും മോചിപ്പിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. ഫോൺ 94 97 97 54 00