മഴക്കാലത്ത് നേത്രരോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതും അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതും മൂലം ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ എളുപ്പത്തിൽ പടരുകയും കണ്ണ് അണുബാധകൾ വർധിക്കുകയും ചെയ്യുന്നു.
മഴക്കാലത്ത് ഏറ്റവും സാധാരണമായി കണ്ടുവരുന്ന പകർച്ചവ്യാധികളിലൊന്നാണ് Conjunctivitis. കണ്ണ് ചുവക്കുക, ചൊറിച്ചിൽ അനുഭവപ്പെടുക, കൺപോളകൾ ഒട്ടിപ്പിടിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
നേത്രരോഗങ്ങൾ ഒഴിവാക്കാൻ വ്യക്തിപരമായ ശുചിത്വം പാലിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുന്നത് രോഗപ്രതിരോധത്തിന്റെ പ്രധാന ഘടകമാണ്. അണുബാധയുള്ള കൈകൾ കൊണ്ട് കണ്ണിൽ തൊടുന്നത് രോഗസാധ്യത വർധിപ്പിക്കും.
കണ്ണുകൾ തിരുമ്മുന്നതും അനാവശ്യമായി തൊടുന്നതും ഒഴിവാക്കണം. ഇത് ബാക്ടീരിയയും വൈറസുകളും നേരിട്ട് കണ്ണിലേക്ക് എത്താൻ കാരണമാകാം. കൂടാതെ ടവൽ, തൂവാല, മേക്കപ്പ് സാമഗ്രികൾ തുടങ്ങിയ വ്യക്തിഗത ഉപയോഗ സാധനങ്ങൾ മറ്റുള്ളവരുമായി പങ്കിടാതിരിക്കാൻ ശ്രദ്ധിക്കണം.
മഴക്കാലത്ത് സൺഗ്ലാസുകളോ കണ്ണടകളോ ഉപയോഗിക്കുന്നത് പൊടി, മലിനജലം, വായുവിലൂടെ പകരുന്ന അണുക്കൾ എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും. ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകാനും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കാതിരിക്കാനും നിർദേശമുണ്ട്.
മലിനമായ വെള്ളത്തിൽ നീന്തുന്നതും ഒഴിവാക്കണം. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലും വെള്ളക്കുഴികളിലും ബാക്ടീരിയകളും വൈറസുകളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഗുരുതരമായ നേത്ര അണുബാധകൾക്ക് ഇടയാക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.




