രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിൽ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ചൂട് എത്ര ഉയര്‍ന്നാലും എസിയുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ കഴിയില്ല എന്നാണ് പുറത്തുവരുന്ന വിവരം. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകളിലെ എയര്‍ കണ്ടീഷണറുകള്‍ക്ക് മാത്രമല്ല ഹോട്ടലുകളിലെയും കാറുകളിലെയും എസികള്‍ക്കും പുതിയ നിയന്ത്രണം ബാധകമാകും.
എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ ഉടന്‍ നടപ്പിലാക്കുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എസികളുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ പരിമിതപ്പെടുത്തും. അതോടെ എസി ഉപയോഗിച്ച് 20 ഡിഗ്രി സെല്‍ഷ്യസിന് താഴെ തണുപ്പിക്കാനോ 28 സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കാനോ കഴിയില്ല. പല വീടുകളിലും കെട്ടിടങ്ങളിലും എസികള്‍ വളരെ താഴ്ന്ന താപനിലയില്‍ ചിലപ്പോള്‍ 16 ഡിഗ്രി സെല്‍ഷ്യസില്‍വരെ വരെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇത് പവര്‍ ഗ്രിഡില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്.
എയര്‍ കണ്ടീഷണറുകള്‍ ഏകദേശം 50 ജിഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നു. ഇത് രാജ്യത്തിന്റെ പരമാവധി പവര്‍ ലോഡിന്റെ അഞ്ചിലൊന്നാണെന്ന് ഊര്‍ജ്ജ, ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പങ്കജ് അഗര്‍വാള്‍ വിശദീകരിച്ചു. എസി താപനിലയിലെ ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധന പോലും ഊര്‍ജ ഉപയോഗത്തില്‍ 6 ശതമാനം കുറവ് വരുത്തുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. എസി ഉപയോഗത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും വലിയ തോതിലുള്ള വൈദ്യുതി ലാഭമുണ്ടാക്കും.
എസികള്‍ക്കുള്ള കര്‍ശനമായ ഊര്‍ജ നിയന്ത്രണങ്ങള്‍ വഴി 2035-ഓടെ ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡുള്ള സമയത്ത് (peak demand) 60 ജിഗാവാട്ട് വരെ ലാഭിക്കാന്‍ കഴിയുമെന്നും അത് പുതിയ പവര്‍ പ്ലാന്റുകള്‍ക്കും ഗ്രിഡ് സംവിധാനങ്ങള്‍ക്കുമായി 88 ബില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്ലി നടത്തിയ പഠനത്തില്‍ പറയുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് രാജ്യത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തിയിരുന്നു. ഈ വര്‍ഷം അത് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. എസിയുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് മൂലം അത്തരം സമയങ്ങളില്‍ ഗ്രിഡിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും വൈദ്യുതി മുടക്കം കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.