ന്യൂഡൽഹി: ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയുണ്ടായ സമ്മർദത്തെ തുടർന്ന് തലച്ചോറിലെ രക്തക്കുഴൽ പൊട്ടി യുവാവ് മരിച്ചു. മീററ്റിലെ ഖൈർനഗർ പ്രദേശത്ത് താമസിക്കുന്ന മുഹമ്മദ് കൈഫ് എന്ന 22കാരനാണ് മരിച്ചത്. ബ്രെയിൻ ഹെമറേജ് സംഭവിച്ചതിനെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
പിതാവിന്റെ ബിസിനസിൽ സഹായിച്ചിരുന്ന യുവാവ് ഓഫീസിലിരുന്ന് ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള നഴ്സിംഗ് ഹോമിലെത്തിച്ചു. പിന്നീട് കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൈഫിന് നേരത്തെയും ഉയർന്ന രക്തസമ്മർദം അനുഭവപ്പെടാറുണ്ടായിരുന്നെന്നും ചികിത്സയിലൂടെയാണ് അത് നിയന്ത്രിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
യുവാവ് ധാരാളം സമയം മൊബൈലിൽ ചെലവഴിക്കാറുണ്ടായിരുന്നെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായി റീലുകൾ നിർമ്മിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. അമിതമായി മൊബൈൽ ഉപയോഗം നിയന്ത്രിക്കണമെന്ന കുടുംബത്തിന്റെ ഉപദേശം കൈഫ് അവഗണിക്കുകയായിരുന്നു.മാതാപിതാക്കൾ ഫോൺ ഉപയോഗം എതിർത്തതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തത്. പ്രായപൂർത്തിയാകാത്ത സഹോദരിമാർ ഓൺലൈനിലൂടെ ടാസ്ക് അധിഷ്ടിതമായ കൊറിയൻ ഗെയിമുകൾ കളിച്ചിരുന്നതായാണ് വിവരം. കൊറിയൻ സംസ്കാരത്തോട് കുട്ടികൾക്കുണ്ടായിരുന്ന ആസക്തിയാണ് ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് റിപ്പോർട്ട്.




