- Advertisement -Newspaper WordPress Theme
HEALTHനമ്മൾ കഴിക്കുന്ന ഓരോ മരുന്നിലും ഒരു കറുത്ത വർഗ്ഗകാരിയുടെ കോശമുണ്ട്(cell). ലോകത്തെ രക്ഷിക്കുന്ന 'അനശ്വര കോശങ്ങൾ!'

നമ്മൾ കഴിക്കുന്ന ഓരോ മരുന്നിലും ഒരു കറുത്ത വർഗ്ഗകാരിയുടെ കോശമുണ്ട്(cell). ലോകത്തെ രക്ഷിക്കുന്ന ‘അനശ്വര കോശങ്ങൾ!’

മനുഷ്യ ചരിത്രത്തിൽ മരിക്കാത്തവരായി ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ ശാസ്ത്രലോകം നൽകുന്ന ഒരേയൊരു മറുപടി ഹെൻറിയേറ്റ ലാക്സ് (Henrietta Lacks) എന്നാണ്. ഒരു സാധാരണ പുകയിലത്തോട്ടം തൊഴിലാളിയായിരുന്ന ഈ സ്ത്രീ, തന്റെ മരണശേഷവും കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ലാബുകളിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. വൈദ്യശാസ്ത്ര ലോകത്തെ മാറ്റിമറിച്ച ‘ഹീലാ’ (HeLa) കോശങ്ങളുടെ ഉടമ.

ആരായിരുന്നു ഹെൻറിയേറ്റ ലാക്സ്?

1920-ൽ അമേരിക്കയിലെ വിർജീനിയയിൽ ജനിച്ച ഹെൻറിയേറ്റ അഞ്ച് മക്കളുടെ അമ്മയായിരുന്നു. 1951-ൽ, തന്റെ 31-ാം വയസ്സിൽ സെർവിക്കൽ ക്യാൻസർ ബാധിച്ച് അവർ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ അവരുടെ ശരീരത്തിൽ നിന്ന് ക്യാൻസർ കോശങ്ങളുടെ സാമ്പിൾ എടുത്തു. 1951 ഒക്ടോബറിൽ ഹെൻറിയേറ്റ മരണത്തിന് കീഴടങ്ങിയെങ്കിലും, അവരുടെ ശരീരത്തിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങൾ മരിക്കാൻ തയ്യാറായിരുന്നില്ല.

അനശ്വരതയുടെ രഹസ്യം

സാധാരണ മനുഷ്യകോശങ്ങൾ ശരീരത്തിന് പുറത്ത് വിഭജിക്കപ്പെടുന്നത് കുറച്ചു തവണകൾക്ക് ശേഷം നിലയ്ക്കുകയും അവ നശിച്ചുപോകുകയും ചെയ്യും. എന്നാൽ ഹെൻറിയേറ്റയുടെ കോശങ്ങൾ ലാബിലെ കൃത്രിമ സാഹചര്യത്തിലും നിർത്താതെ വിഭജിച്ചുകൊണ്ടിരുന്നു. ഓരോ 24 മണിക്കൂറിലും അവ ഇരട്ടിയായി. ശാസ്ത്രലോകം ഇത്രയും കാലം തിരഞ്ഞുകൊണ്ടിരുന്ന ‘അനശ്വര കോശങ്ങൾ’ (Immortal Cells) അങ്ങനെ ആദ്യമായി ലഭിച്ചു. അവരുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്ത് ഈ കോശങ്ങളെ HeLa എന്ന് വിളിച്ചു.

ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ഈ കോശങ്ങൾ സഹായിച്ചിട്ടുണ്ട്. പോളിയോ വാക്സിൻ, ക്യാൻസർ പഠനങ്ങൾ, എയിഡ്സ്, പാർക്കിൻസൺസ് രോഗം, ജനിതക പഠനങ്ങൾ, എന്തിനധികം കൊറോണ വാക്സിൻ നിർമ്മാണത്തിൽ വരെ ഹീലാ കോശങ്ങൾ നിർണ്ണായക പങ്ക് വഹിച്ചു. ശൂന്യാകാശത്തെ വികിരണങ്ങൾ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ ആദ്യമായി ബഹിരാകാശത്തേക്ക് അയച്ച കോശങ്ങളും ഇവയായിരുന്നു.

ഏഴ് പതിറ്റാണ്ടിന് ശേഷം തേടിയെത്തിയ നീതി (2023-ലെ വിധി)

ഹെൻറിയേറ്റയുടെ മഹിമ ലോകം ആഘോഷിക്കുമ്പോഴും അതിന് പിന്നിൽ വലിയൊരു നീതികേടിന്റെ കഥയുണ്ട്. അവരുടെ അനുവാദമില്ലാതെയാണ് ആ കോശങ്ങൾ ശേഖരിച്ചത്. പതിറ്റാണ്ടുകളോളം അവരുടെ കുടുംബം ഈ വിവരം അറിഞ്ഞില്ല. കോടിക്കണക്കിന് ഡോളർ ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ്സായി ഈ കോശങ്ങൾ മാറിയിട്ടും ഹെൻറിയേറ്റയുടെ കുടുംബം ദാരിദ്ര്യത്തിലായിരുന്നു.
എന്നാൽ 2023 ആഗസ്റ്റ് 1-ന്, ഹെൻറിയേറ്റയുടെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് ചരിത്രപരമായ ഒരു വിധി ഉണ്ടായി. ഹീലാ കോശങ്ങൾ ഉപയോഗിച്ച് വൻതോതിൽ ലാഭമുണ്ടാക്കിയ ‘തെർമോ ഫിഷർ സൈന്റിഫിക്’ എന്ന ബയോടെക്നോളജി കമ്പനിക്കെതിരെ കുടുംബം നൽകിയ കേസിൽ അനുകൂലമായ ഒത്തുതീർപ്പുണ്ടായി. രോഗിയുടെ സമ്മതമില്ലാതെ അവരുടെ ശരീരഭാഗങ്ങൾ ഉപയോഗിക്കുന്നത് “അന്യായമായ ലാഭം കൊയ്യൽ” ആണെന്ന കുടുംബത്തിന്റെ വാദം ഇതോടെ അംഗീകരിക്കപ്പെട്ടു. ഈ വിധി ലോകമെമ്പാടുമുള്ള മെഡിക്കൽ എത്തിക്സിനെ (Medical Ethics) കുറിച്ചുള്ള ചർച്ചകളിൽ വലിയൊരു വിജയമായി കണക്കാക്കപ്പെടുന്നു.

ഇന്ന് ലോകത്തുള്ള ഹീലാ കോശങ്ങളെല്ലാം കൂടി ഒന്നിച്ചു വെച്ചാൽ അത് 50 മില്യൺ ടണ്ണിലധികം ഭാരമുണ്ടാകും. ഒരു സാധാരണക്കാരിയായ കറുത്തവർഗ്ഗക്കാരിയുടെ അവകാശങ്ങൾ വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് മുകളിലാണെന്ന് 2023-ലെ വിധി തെളിയിച്ചു. താൻ ലോകത്തിന് നൽകിയ വലിയ സംഭാവനയെക്കുറിച്ച് അറിയാതെ കടന്നുപോയ ഹെൻറിയേറ്റ ലാക്സ്, ഓരോ മനുഷ്യന്റെയും ആരോഗ്യത്തിലും അവകാശപ്പോരാട്ടങ്ങളിലും ഇന്നും ജീവിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme