ന്യൂഡൽഹി ∙ അംഗീകാരമില്ലാത്ത 90 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകളുടെ വിൽപന തടയണമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾ നിർദേശം നൽകി. 2025ലെ ലാബ് ടെസ്റ്റിങ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ക്ലിനിക്കൽ ട്രയൽ നിയമങ്ങൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തിയിട്ടുണ്ട്.
നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മരുന്നുകളിൽ പാരസെറ്റമോളിന്റെ സംയുക്തങ്ങൾ, മൾട്ടി വൈറ്റമിനുകൾ, ഫോളിക് ആസിഡ് ഗുളികകൾ, സിറപ്പുകൾ, ക്ലോട്രിമസോൾ, ബെറ്റാമെത്തസോൺ ക്രീം, ഡിക്ലോഫെനാക് പൊട്ടാസ്യം, ഡൈസൈക്ലോമൈൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ എന്നിവ ഉൾപ്പെടുന്നു. ഇവയുടെ നിർമാതാക്കൾ, വിതരണക്കാർ എന്നിവർക്കെതിരെ നടപടി തുടങ്ങി.
2025ലെ സുഗം (SUGAM) ലാബ് ടെസ്റ്റ് ഡാറ്റ അനുസരിച്ച്, ധാരാളം മരുന്നുകൾ (FDCs) അനുമതിയില്ലാത്തതാണെന്ന് കണ്ടെത്തുകയും അവ പുതിയ മരുന്നുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2019 ലെ നിയമം അനുസരിച്ച് ലൈസൻസ് അതോറിറ്റി അംഗീകരിക്കാത്ത പുതിയ മരുന്നുകൾ നിർമിക്കാനോ വിൽക്കാനോ പാടില്ല. പുതിയ മരുന്ന് നിർമിക്കാൻ ആഗ്രഹിക്കുന്നവർ കേന്ദ്ര ലൈസൻസിങ് അതോറിറ്റിക്ക് അപേക്ഷ നൽകേണ്ടതാണെന്നും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു.




