സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. പ്രത്യേകിച്ച് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, യാത്ര ചെയ്യുന്നവർ, ഉയരമുള്ള പ്രദേശങ്ങളിൽ നിൽക്കുന്നവർ, കുട്ടികൾ എന്നിവർക്കാണ് കൂടുതൽ അപകടസാധ്യത.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറു
ജനലുകളും വാതിലുകളും അടച്ചിടുക
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക
ലോഹ വസ്തുക്കളിൽ നിന്നും വൈദ്യുതി ഉപകരണങ്ങളിൽ നിന്നും അകലെയിരിക്കുക
ലാൻഡ് ഫോൺ ഉപയോഗിക്കരുത്; മൊബൈൽ ഫോൺ ചാർജിൽ ഇട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുക
ടെറസ്, മരക്കൊമ്പ്, ഉയരമുള്ള പ്രദേശങ്ങൾ എന്നിവയിൽ നിൽക്കരുത്
മരങ്ങളുടെ ചുവട്ടിൽ അഭയം തേടരുത്
ജലാശയങ്ങളിൽ ഇറങ്ങരുത്
തുറസ്സായ സ്ഥലത്ത് പെട്ടാൽ ലൈറ്റ്നിംഗ് സേഫ്റ്റി പൊസിഷനിൽ ഇരിക്കുക
കുട്ടികളെ തുറസ്സായ സ്ഥലങ്ങളിൽ കളിക്കാൻ അനുവദിക്കരുത്
മിന്നലേറ്റാൽ പ്രഥമ ശുശ്രൂഷ നിർണായകം
മിന്നലേറ്റ വ്യക്തിക്ക് പൊള്ളൽ, കാഴ്ചയോ കേൾവിയോ നഷ്ടപ്പെടൽ, ഹൃദയാഘാതം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാം. പലപ്പോഴും മരണകാരണം പെട്ടെന്നുള്ള ശ്വാസതടസ്സമാണ്. അതിനാൽ മിന്നലേറ്റ ആളെ തൊടാൻ ഭയപ്പെടേണ്ടതില്ല; സാധാരണ വൈദ്യുതാഘാതം പോലെ ശരീരത്തിൽ വൈദ്യുതി നിലനിൽക്കില്ല.
ആവശ്യമായ പ്രഥമ ശുശ്രൂഷ, പ്രത്യേകിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ കഴിയുമെങ്കിൽ നൽകുകയും, എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയും വേണം.
മിന്നൽ അപകടങ്ങൾ പലപ്പോഴും മുൻകരുതലിലൂടെ ഒഴിവാക്കാനാകുന്നതാണ്. ജാഗ്രതയാണ് ഏറ്റവും വലിയ സുരക്ഷ.




