കോംഗോയും ഉഗാണ്ടയും കേന്ദ്രീകരിച്ച് പടരുന്ന എബോള വൈറസ് ബാധയിൽ മരണസംഖ്യ വേഗത്തിൽ ഉയരുന്നതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. നിലവിൽ നൂറുകണക്കിന് സംശയാസ്പദ കേസുകളും 130-ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോയിലെ ഇതുരി, നോർത്ത് കിവു മേഖലകളിലാണ് രോഗവ്യാപനം കൂടുതൽ രൂക്ഷമായിരിക്കുന്നത്. സംഘർഷബാധിത പ്രദേശങ്ങളായതിനാൽ ആരോഗ്യപ്രവർത്തനങ്ങൾ നടത്തുന്നതിലും ചികിത്സാ സഹായം എത്തിക്കുന്നതിലും വലിയ വെല്ലുവിളികളുണ്ടെന്നാണ് WHO അറിയിച്ചത്.
രോഗവ്യാപനത്തിന്റെ വേഗതയിലും കേസുകളുടെ വർധനവിലും ആശങ്ക പ്രകടിപ്പിച്ച WHO, കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് പടരാനുള്ള സാധ്യതയും മുന്നറിയിപ്പായി ചൂണ്ടിക്കാട്ടി.
ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ, സുരക്ഷാ ഉപകരണങ്ങൾ, പരിശോധനാ സൗകര്യങ്ങൾ എന്നിവയുടെ ക്ഷാമവും സ്ഥിതി ഗുരുതരമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും ഇപ്പോൾ പ്രധാന ആശങ്കയായി മാറിയിട്ടുണ്ട്




