ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആരോഗ്യ ജാഗ്രത ശക്തമാക്കി. രാജ്യത്ത് ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രത്യേക ആരോഗ്യ പരിശോധനയും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനാണ് നിർദേശം.
ഡൽഹി, മുംബൈ, കൊച്ചി, ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ താപനില പരിശോധന, ആരോഗ്യ വിവര ശേഖരണം, സംശയാസ്പദ ലക്ഷണങ്ങൾ കണ്ടെത്തൽ എന്നിവ ശക്തമാക്കിയിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്കും സംസ്ഥാന ആരോഗ്യ വകുപ്പുകൾക്കും കേന്ദ്രം പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എബോളയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധനക്കും ഐസൊലേഷനും വിധേയമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പനി, ഛർദ്ദി, കടുത്ത ക്ഷീണം, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.




