ജനീവ: ആഗോള ആരോഗ്യരംഗത്തെ ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങൾക്ക് ദിശയൊരുക്കുന്നതിനായി 21 പ്രമുഖ ശാസ്ത്രജ്ഞരെയും വിദഗ്ധരെയും ഉൾപ്പെടുത്തി സയൻസ് കൗൺസിൽ പുനഃസംഘടിപ്പിച്ച് ലോകാരോഗ്യ സംഘടന (WHO). വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരാണ് പുതിയ കൗൺസിലിൽ ഇടം നേടിയിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ജീൻ എഡിറ്റിങ്, സിന്തറ്റിക് ബയോളജി, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ ശാസ്ത്രീയ കണ്ടെത്തലുകൾ അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നത്. രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിൽ ഉണ്ടാകാനിടയുള്ള നിർണായക മാറ്റങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അവയുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കാനും കൗൺസിൽ സഹായിക്കുമെന്ന് WHO അറിയിച്ചു.
ശാസ്ത്രവുമായി ബന്ധപ്പെട്ട ഉയർന്ന മുൻഗണനയുള്ള വിഷയങ്ങൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ആരോഗ്യരംഗത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ള പുതിയ കണ്ടുപിടിത്തങ്ങൾ എന്നിവയിൽ WHO ഡയറക്ടർ ജനറലിന് സ്വതന്ത്രവും തന്ത്രപ്രധാനവുമായ ശാസ്ത്രീയ ഉപദേശം നൽകുകയാണ് കൗൺസിലിന്റെ പ്രധാന ചുമതല.
ശാസ്ത്രീയ മികവ്, ഭൂമിശാസ്ത്രപരമായ വൈവിധ്യം, ലിംഗസമത്വം, യുവജന പ്രാതിനിധ്യം എന്നിവ ഉറപ്പാക്കിയാണ് കൗൺസിലിന്റെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. WHO യൂത്ത് കൗൺസിലിലൂടെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് യുവ പ്രതിനിധികളും പുതിയ കൗൺസിലിന്റെ ഭാഗമാകും.
ശാസ്ത്ര-സാങ്കേതിക രംഗത്തെ അതിവേഗ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങൾക്ക് സമയബന്ധിതവും സ്വതന്ത്രവും തെളിവ് അധിഷ്ഠിതവുമായ ഉപദേശം നൽകാനുള്ള ശേഷി ശക്തിപ്പെടുത്തുന്നതിനായാണ് WHO സയൻസ് ഡിവിഷനും സയൻസ് കൗൺസിലും രൂപീകരിച്ചത്.
പുതിയ ശാസ്ത്രീയ മുന്നേറ്റങ്ങൾ, ആരോഗ്യ മേഖലയിലെ ഉയർന്നുവരുന്ന അപകടസാധ്യതകൾ, അവസരങ്ങൾ എന്നിവ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഭാവിയിലെ ആഗോള ആരോഗ്യനയങ്ങൾ രൂപപ്പെടുത്തുന്നതിലും കൗൺസിൽ നിർണായക പങ്കുവഹിക്കുമെന്നാണ് WHOയുടെ വിലയിരുത്തൽ.




