in , ,

സംസ്ഥാനത്ത് കോവിഡ് സീറോ പ്രിവലൻസ് ദേശീയ ശരാശരിയേക്കാൾ പകുതി

Share this story

* മൂന്നാമത് നാഷണൽ സീറോ സർവേ റിപ്പോർട്ട് പുറത്തിറങ്ങി

കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സർവേ റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കോവിഡ് വന്നുപോയവരുടെ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആർ. സീറോ സർവയലൻസ് പഠനം നടത്തിയത്. 2020 മേയ്, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിലാണ് സീറോ സർവേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് വന്ന് പോയവർ ദേശീയ ശരാശരിയേക്കാൾ പകുതി മാത്രമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ തലത്തിൽ 21 ശതമാനം പേരിൽ കോവിഡ് വന്നു പോയപ്പോൾ കേരളത്തിൽ 11.6 ശതമാനം പേരിലാണ് കോവിഡ് വന്നുപോയതായി കണ്ടെത്തിയത്. സംസ്ഥാനം നടത്തിയ പരിശോധനകൾ, കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റീൻ, ഐസൊലേഷൻ തുടങ്ങിയ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് കോവിഡ് വന്നുപോയവരുടെ എണ്ണം കുറയാൻ കാരണമെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സർവയലൻസ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. മേയിൽ നടന്ന ഒന്നാം ഘട്ട പഠനത്തിൽ കേരളത്തിൽ 0.33 ശതമാനം പേർക്ക് കോവിഡ് വന്നു പോയപ്പോൾ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റിൽ നടന്ന രണ്ടാംഘട്ട പഠനത്തിൽ കേളത്തിൽ 0.8 ശതമാനം പേർക്ക് കോവിഡ് വന്നു പോയപ്പോൾ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.
കേരളത്തിൽ കോവിഡ് വന്നു പോയവരുടെ എണ്ണം കുറവായതിനാൽ ജനങ്ങൾ ഇനിയും ജാഗ്രത പുലർത്തണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ ശുചിയാക്കുകയും വേണം.

കൊവിഡ് കുട്ടികളെ ബാധിക്കില്ലെന്ന് പറയാന്‍ കഴിയില്ല : മുഖ്യമന്ത്രി

കോട്ടയത്ത് മദ്യലഹരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു