ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്രിമബുദ്ധി (AI) പതിയെ മനുഷ്യരെ മാറ്റിസ്ഥാപിക്കുന്ന ഒരു ലോകത്ത്, ഞെട്ടിക്കുന്ന ഒരു പ്രവചനവുമായി ഇന്ത്യൻ വംശജനായ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ സുഭാഷ് കാക്ക് രംഗത്ത്. ടെർമിനേറ്റർ സിനിമയിലേതുപോലെ ഒരു ആണവയുദ്ധം മൂലമല്ല, മറിച്ച് AI നമ്മുടെ ജോലികൾ കവർന്നെടുക്കുന്നതിലൂടെയാണ് വൻതോതിലുള്ള മനുഷ്യ ജനസംഖ്യാ തകർച്ച സംഭവിക്കുകയെന്നും, 2300 ആകുമ്പോഴേക്കും ലോകജനസംഖ്യ 100 ദശലക്ഷം ആളുകളായി കുറയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
യു.കെ. ആസ്ഥാനമായുള്ള ദി സൺ ദിനപ്പത്രവുമായുള്ള അഭിമുഖത്തിൽ, ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ സുഭാഷ് കാക്ക്, സമീപഭാവിയിൽ AI വഹിക്കാൻ പോകുന്ന പങ്ക് കാരണം വൻതോതിലുള്ള ജനസംഖ്യാ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. “കമ്പ്യൂട്ടറുകൾക്കോ റോബോട്ടുകൾക്കോ ഒരിക്കലും ബോധമുണ്ടാവില്ല, പക്ഷേ നമ്മൾ ചെയ്യുന്നതെല്ലാം അവ അക്ഷരാർത്ഥത്തിൽ ചെയ്യും. കാരണം, നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന മിക്ക കാര്യങ്ങളും AI-ക്ക് പകരം വെക്കാൻ കഴിയും. ഓഫീസുകളിലെ തീരുമാനമെടുക്കൽ പോലും AI മാറ്റിസ്ഥാപിക്കും. അതിനാൽ ഇത് സമൂഹത്തിനും ലോക സമൂഹത്തിനും വിനാശകരമായിരിക്കും,” അദ്ദേഹം പറഞ്ഞു.
“ഇതിന്റെ ഫലമായി ലോകജനസംഖ്യ കുറയുമെന്നും 2300 അല്ലെങ്കിൽ 2380 ആകുമ്പോഴേക്കും ഭൂമിയിലെ ജനസംഖ്യ 100 ദശലക്ഷം ആളുകളായി കുറയുമെന്നും ചില ജനസംഖ്യാശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. നിലവിൽ ഏകദേശം 8 ബില്യൺ ആണ് ജനസംഖ്യ, അത് വെറും 100 ദശലക്ഷമായി കുറയും,” പ്രൊഫസർ കൂട്ടിച്ചേർത്തു.
ജനസംഖ്യയിലുണ്ടാകുന്ന ഈ ദ്രുതഗതിയിലുള്ള കുറവിനെക്കുറിച്ചും പ്രൊഫസർ സംസാരിച്ചു. “ആളുകൾ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് നിർത്തി. ഇപ്പോൾ ഏറ്റവും വേഗത്തിലുള്ള ജനസംഖ്യാ ഇടിവ് സംഭവിക്കുന്നത് കൊറിയയിലാണ്,” യൂറോപ്യൻ രാജ്യങ്ങളിലെയും ചൈനയിലെയും ജനസംഖ്യാ കുറവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.