കൊല്ലം: ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കിയ സർവേ ‘ശൈലി 2.0’ പൂർത്തിയായപ്പോൾ രോഗസാദ്ധ്യതയുള്ളവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ 13,00,068 പേരുടെ സർവ്വേ നടത്തിയപ്പോൾ 30 വയസിന് മുകളിലുള്ള 2,49,183 പേർക്കാണ് രോഗസാദ്ധ്യത കണ്ടെത്തിയത്.
അതേസമയം, രണ്ടാംഘട്ട സർവേ നടത്തിയ 12,37,651 പേരിൽ 5,04,560 പേർക്കാണ് ജീവിതശൈലിരോഗം വരാൻ സാദ്ധ്യതയുള്ളത്. ഹൈപ്പർ ടെൻഷൻ ഉള്ളവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ആദ്യഘട്ടത്തിൽ 1,61,032 പേർക്കാണ് ഹൈപ്പർ ടെൻഷൻ സ്ഥിരീകരിച്ചതെങ്കിൽ രണ്ടാംഘട്ടം പൂർത്തിയായപ്പോൾ അത് 1,79,911 ആയി ഉയർന്നു. കൂടാതെ ഹൈപ്പർ ടെൻഷനും പ്രമേഹവും ഒന്നിച്ചുള്ളവരുടെ എണ്ണത്തിലും ഓറൽ ക്യാൻസർ,ക്ഷയം എന്നിവ വരാൻ സാദ്ധ്യത ഉള്ളവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
അതേസമയം, പ്രമേഹരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞതായാണ് കണ്ടെത്തൽ. ആദ്യം 1,22,237 പേർക്കാണ് പ്രമേഹം കണ്ടെത്തിയതെങ്കിൽ രണ്ടാംഘട്ടത്തിലെത്തുമ്പോൾ 1,10,033 ആയി. രോഗസാദ്ധ്യത കണ്ടെത്തിയവരിൽ സ്ക്രീനിംഗ് നടത്തി ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയാണ് നിലവിൽ പദ്ധതി പുരോഗമിച്ചത്. രോഗ സാദ്ധ്യത കണ്ടെത്തിയവർ ഓരോ ആഴ്ചയിലും കൃത്യമായി പരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് നിർദ്ദേശം നൽകിയിരുന്നു. 2024 മാർച്ചിൽ ആരംഭിച്ച രണ്ടാംഘട്ട സർവേ കഴിഞ്ഞ 30നാണ് പൂർത്തിയായത്.
കൂടുതൽ രോഗങ്ങളെ ഉൾപ്പെടുത്തി
രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം,കാഴ്ചക്കുറവ്,കേൾവിക്കുറവ്,മാനസികാരോഗ്യ പ്രശ്നങ്ങൾ,വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുത്തി
രോഗസാദ്ധ്യത കണ്ടെത്തിയവരുടെ ജീവിതശൈലിയിൽ മാറ്റം വരുത്താൻ ഉപദേശം
വ്യായാമത്തിലൂടെയും രോഗങ്ങൾ വരാതെ നോക്കാൻ സാധിക്കും
ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ചികിത്സയ്ക്കും സഹായം
മൂന്നാംഘട്ട സർവേയ്ക്കും തുടക്കം കുറിച്ചു
ആകെ സർവേനടത്തിയത്: ഒന്നാംഘട്ടം – 13,00,068രണ്ടാംഘട്ടം – 12,37,651
ജീവിതശൈലി രോഗസാദ്ധ്യത:ഒന്നാംഘട്ടം – 2,49,183രണ്ടാംഘട്ടം – 5,04,560
ഹൈപ്പർ ടെൻഷൻ :ഒന്നാംഘട്ടം – 1,61,032രണ്ടാംഘട്ടം – 1,79,911
പ്രമേഹംഒന്നാംഘട്ടം – 1,22,237രണ്ടാംഘട്ടം – 1,10,033
ഹൈപ്പർ ടെൻഷനും പ്രമേഹവുംഒന്നാംഘട്ടം – 73,755രണ്ടാംഘട്ടം – 92,874
ഓറൽ ക്യാൻസർഒന്നാംഘട്ടം – 3,543രണ്ടാംഘട്ടം – 4,215
ബ്രസ്റ്റ് ക്യാൻസർഒന്നാംഘട്ടം – 60,294രണ്ടാംഘട്ടം – 15,105
സെർവിക്കൽ ക്യാൻസർഒന്നാംഘട്ടം – 8,471രണ്ടാംഘട്ടം – 4826




