ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തൻപൂരിൽ 42കാരൻ സ്വയം ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം ശ്രദ്ധ നേടുന്നു. ഭാര്യ ദീർഘനാളായി കിടപ്പുരോഗിയായതിനാൽ ലൈംഗിക വികാരങ്ങൾ നിയന്ത്രിക്കാനാണ് താൻ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നാണ് ഇയാൾ പറയുന്നത്.
രാംമിലൻ യാദവ് എന്നയാളാണ് സ്വന്തം കൃഷിയിടത്തിന് സമീപം വെച്ച് കോടാലി ഉപയോഗിച്ച് സ്വയം ഗുരുതരമായി പരിക്കേൽപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന് പിന്നാലെ ശക്തമായ രക്തസ്രാവവും അസഹ്യമായ വേദനയും അനുഭവപ്പെട്ടതോടെ ഇയാൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി രക്തത്തിൽ കുളിച്ചുകിടന്ന ഇയാളെ ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. നിലവിൽ ചികിത്സ തുടരുകയാണെന്നാണ് വിവരം.
രാംമിലന് ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. കുടുംബത്തിലെ ഒരു മകളുടെ വിവാഹം ഈ മാസം 25ന് നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
സംഭവത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിൽ തന്റെ ലൈംഗിക ആഗ്രഹങ്ങൾ അവസാനിപ്പിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും ശേഷിക്കുന്ന ജീവിതം പ്രാർത്ഥനകൾക്കും സാമൂഹിക സേവനത്തിനുമായി മാറ്റിവെക്കാനാണ് തീരുമാനമെന്നും രാംമിലൻ പറയുന്നുണ്ട്.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ മാനസികാവസ്ഥയും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. മാനസിക സമ്മർദ്ദങ്ങളും വ്യക്തിപരമായ പ്രതിസന്ധികളും നേരിടുന്ന സാഹചര്യങ്ങളിൽ വിദഗ്ധ സഹായം തേടേണ്ടതിന്റെ പ്രാധാന്യവും ഈ സംഭവം വീണ്ടും ചർച്ചയാക്കുകയാണ്.




