അന്താരാഷ്ട്ര സ്വയം പരിചരണ ദിനത്തോടനുബന്ധിച്ച് HIV, ക്ഷയം (TB), വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈംഗികമായി പകരുന്ന രോഗങ്ങൾ (STIs), മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ സ്വയം പരിചരണ മാർഗങ്ങൾ ശക്തിപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി. രോഗപ്രതിരോധം, പരിശോധന, ചികിത്സ, ആരോഗ്യപരിപാലനം എന്നിവയിൽ വ്യക്തികൾക്ക് കൂടുതൽ നിയന്ത്രണവും സൗകര്യവും നൽകുകയാണ് ലക്ഷ്യം.
കോണ്ടം ഉപയോഗം, സ്വയം സാമ്പിൾ ശേഖരണം, HIV, ഹെപ്പറ്റൈറ്റിസ് C, സിഫിലിസ് തുടങ്ങിയവയ്ക്കുള്ള സ്വയം പരിശോധന എന്നിവ ആരോഗ്യ സേവനങ്ങളിലേക്കുള്ള തടസ്സങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് WHO ചൂണ്ടിക്കാട്ടി. ആളുകൾ താമസിക്കുന്ന ഇടങ്ങൾക്ക് സമീപം വേഗത്തിലും ചെലവുകുറഞ്ഞും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും സംഘടന പ്രാധാന്യം നൽകുന്നു.
HIV, സിഫിലിസ്, ഹെപ്പറ്റൈറ്റിസ്, TB തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധന, പ്രതിരോധം, ചികിത്സ എന്നിവ സംയോജിതമായി ലഭ്യമാക്കുന്നതും പ്രധാനമാണ്. AI അധിഷ്ഠിത ആരോഗ്യ സഹായികൾ, മൊബൈൽ ആപ്പുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയിലൂടെ വീട്ടിലിരുന്നും ആരോഗ്യ വിവരങ്ങളും മരുന്ന് ഓർമപ്പെടുത്തലുകളും മറ്റ് സഹായങ്ങളും ലഭ്യമാക്കാൻ കഴിയുമെന്നും WHO വ്യക്തമാക്കി.
പോഷകാഹാരം, മതിയായ ഉറക്കം, ശാരീരിക പ്രവർത്തനം, മാനസിക സമ്മർദ നിയന്ത്രണം, സമൂഹവുമായും ആരോഗ്യപ്രവർത്തകരുമായും നിരന്തര ബന്ധം എന്നിവയും സ്വയം പരിചരണത്തിന്റെ ഭാഗമാണ്. പുകവലി ഒഴിവാക്കുകയും മദ്യപാനം കുറയ്ക്കുകയും ചെയ്യുന്നത് ശ്വാസകോശ, ഹൃദയ, കരൾ ആരോഗ്യത്തിനും ഗുണകരമാണെന്നും WHO വ്യക്തമാക്കി.




