ദില്ലി: ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഉഗാണ്ടയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 28-കാരിയായ യുവതിയുടെ പരിശോധന ഫലം നെഗറ്റീവാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സംശയത്തെ തുടർന്ന് യുവതിയെ ബംഗളൂരുവിലെ ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. നേരിയ ശരീരവേദനയൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രോട്ടോക്കോളിന്റെ ഭാഗമായി 48 മണിക്കൂറിന് ശേഷം വീണ്ടും സാംപിൾ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. യുവതി ഇതുവരെ എബോള ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്നും ബംഗളൂരു ജില്ലാ സർജനും മെഡിക്കൽ സുപ്രണ്ടുമായ Anil Kumar Banagar വ്യക്തമാക്കി.
അവസാന സ്ഥിരീകരണത്തിനായി വീണ്ടും പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലെ രോഗബാധയെ തുടർന്ന് എബോളയുടെ സ്ഥിതിഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കർശന നിർദേശവും നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമായ എല്ലാ പൊതുജനാരോഗ്യ നടപടികളും തുടരുകയാണെന്നും കേന്ദ്രം അറിയിച്ചു.




