- Advertisement -Newspaper WordPress Theme
HAIR & STYLEഅര്‍ബുദം വരാന്‍ സാധ്യത കൂടുതല്‍ യുവാക്കള്‍ക്കെന്ന് പഠനം

അര്‍ബുദം വരാന്‍ സാധ്യത കൂടുതല്‍ യുവാക്കള്‍ക്കെന്ന് പഠനം

അന്‍പത് വയസ്സിന് താഴെയുള്ളവര്‍ക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് അര്‍ബുദ രോഗം പിടിപെടാനുള്ള സാധ്യത ഇപ്പോള്‍ കൂടുതലെന്ന് പുതിയ പഠനം. 1990കള്‍ക്ക് ശേഷം യുവാക്കള്‍ക്ക് അര്‍ബുദം വരാനുള്ള സാധ്യത ഗണ്യമായി വര്‍ധിച്ചതായും ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. നേച്ചര്‍ റിവ്യൂസ് ക്ലിനിക്കല്‍ ഓങ്കോളജി ജേണലിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.

മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്‌കരിച്ച ഭക്ഷണത്തിന്റെ ഉയര്‍ന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ അര്‍ബുദം വരാനുള്ള അപകടസാധ്യത ഉയര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ഏതാനും ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങള്‍, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികള്‍ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇതെല്ലാം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഓരോ തലമുറ കഴിയുമ്പോഴും അര്‍ബുദ രോഗ സാധ്യത ഉയരുന്നതായാണ് ഗവേഷകരുടെ നിഗമനം. പഠനത്തില്‍ ഗവേഷകര്‍ ഉള്‍പ്പെടുത്തിയ 14 തരം അര്‍ബുദങ്ങളില്‍ എട്ടെണ്ണവും ദഹനസംവിധാനവുമായി ബന്ധപ്പെട്ടതാണ്.

നാം കഴിക്കുന്ന ഭക്ഷണം ഉള്ളിലെ ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മജീവികളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതിലുണ്ടാകുന്ന മാറ്റങ്ങള്‍ അര്‍ബുദം ഉള്‍പ്പെടെ പലവിധ രോഗങ്ങളിലേക്ക് നയിക്കാമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തത് അര്‍ബുദബാധയുടെ ദീര്‍ഘകാല പാറ്റേണ്‍ നിര്‍ണയിക്കുന്നതില്‍ തടസ്സമായതായി ഗവേഷകര്‍ പറയുന്നു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme